റിയാദ്: കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയിൽ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. കുവൈത്തിലെ ഏറ്റവും വലിയ ശുദ്ധീകരണശാലകളിലൊന്നായ ഇവിടെ പ്രതിദിനം 7,30,000 ബാരൽ എണ്ണയാണ് ശുദ്ധീകരിക്കുന്നത്. മാർച്ച് 19നും ഇതേ ശാലയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിനിടെ സൗദി അറേബ്യയ്ക്കെതിരെയും ഡ്രോൺ ആക്രമണശ്രമങ്ങൾ ഉണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏഴ് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണശ്രമങ്ങൾ മുഴുവൻ പ്രതിരോധിച്ചതായും അവർ വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ് ഇസ്രയേലിലെ ഹൈഫ നഗരത്തിലെ എണ്ണ ശുദ്ധീകരണശാലയ്ക്കും ആക്രമണം നേരിട്ടിരുന്നു. ഈ ആക്രമണം ഹിസ്ബുല്ലയാണ് നടത്തിയതെന്ന് അവർ അവകാശപ്പെട്ടതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം 19നും സമാനമായ ആക്രമണം ഇവിടെ നടന്നിരുന്നു.
ഇതിനിടെ ഇറാനുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ യുഎസ് സൈനിക നേതൃത്വത്തിൽ മാറ്റം. കരസേന മേധാവിയായ റാൻഡി ജോർജിനെ പുറത്താക്കി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഉടൻ വിരമിക്കണമെന്ന് നിർദേശം നൽകിയിരിക്കുന്നത്. സേവനകാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് നടപടി. ഇറാനെതിരായ യുദ്ധത്തിൽ വിജയം നേടിയതായി ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നീക്കം. പെന്റഗൺ നടപടിയെ സ്ഥിരീകരിച്ചിട്ടുണ്ട്.




