കണ്ണൂർ: ഇരിട്ടി കാഞ്ഞിരപ്പുഴയിൽ കാണാതായ വി.പി. ഹനീഫയുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട സ്ഥലത്തിന് ഏകദേശം 100 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഒഴുക്കിൽ വന്ന തേങ്ങ ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ ഹനീഫ പുഴയിൽ വീഴുകയായിരുന്നു.
അതേസമയം, ചെറുപുഴ കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒരു രക്ഷാപ്രവർത്തകൻ ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണു. ചെറുപുഴയിൽ കാണാതായ രാജേഷിനായുള്ള തിരച്ചിലിനിടെയാണ് സംഭവം. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി.
വിഴിഞ്ഞം ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിനായുള്ള തിരച്ചിൽ തുടരുകയാണ്. ജോണിന്റെ കുടുംബം ഫിഷറീസ് ഓഫീസിലെത്തി തിരച്ചിലുമായി ബന്ധപ്പെട്ട ആശങ്കകൾ അറിയിച്ചു. നാവികസേനയുടെ സഹായത്തോടെ തിരച്ചിൽ നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കോസ്റ്റൽ പൊലീസ് നടത്തുന്ന തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ജോണിന്റെ മകൻ ആരോപിച്ചു. അപകടം നടന്നതിന് പിന്നാലെ ഉടൻ തിരച്ചിൽ ആരംഭിച്ചില്ലെന്നും, മത്സ്യത്തൊഴിലാളികളുടെ സഹായം സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
18 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായതെന്നും കേന്ദ്രസർക്കാർ ഇടപെട്ട് നാവികസേനയുടെ സഹായത്തോടെ തിരച്ചിൽ ശക്തമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ജോണിനായി കോസ്റ്റൽ പൊലീസ് പരിശോധന തുടരുകയാണ്.




