ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനത്ത് 12 പേരുടെ മരണത്തിന് കാരണമായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്ഘാൻ സെല്ലിൽ പ്രവർത്തിക്കുന്ന ഒരു കമാൻഡറിനെയും മൂന്നു കൂട്ടാളികളെയും ആണ് സുരക്ഷാ ഏജൻസികൾ പിടികൂടിയത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം മുൻപ് തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ ഏറ്റെടുത്തിരുന്നു. കിഴക്കൻ അഫ്ഘാനിൽ നിന്നുള്ള ഉസ്‌മാൻ എന്നയാളാണ് ആത്മഹത്യാകാരനെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച ജുഡീഷ്യൽ കോംപ്ലക്സിന് സമീപം കാറിനകത്ത് ഉണ്ടായ ശക്തമായ സ്ഫോടനത്തിലാണ് 12 പേർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. തിരക്കേറിയ കോടതിവളപ്പും ഗതാഗതക്കുരുക്കും നിലനിൽക്കുന്ന സമയത്താണ് സംഭവം നടന്നത്. പരിക്കേറ്റവരിൽ നിരവധി അഭിഭാഷകരും ഉൾപ്പെടുന്നു. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ തകർന്നതായും അധികാരികൾ അറിയിച്ചു.






