കോഴിക്കോട് : ബംഗളൂരുവിൽനിന്നും രാമനാട്ടുകര, തിരൂർ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 257.8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഫറോക്ക് കരുവൻതുരുത്തി കളത്തുപ്പടി വീട്ടിൽ ചാർലി എന്ന റംഷാദ് (25) ആണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് പിടിയിലായത്.
പിടികൂടിയ രാസലഹരിക്ക് അന്താരാഷ്ട്ര വിപണിയിൽ 10 ലക്ഷം രൂപയോളം വിലവരും. രാമനാട്ടുകര, തിരൂർ ഭാഗങ്ങളിലെ ആവശ്യക്കാർക്ക് വിതരണം ചെയ്യാനാണ് ലഹരിമരുന്ന് കൊണ്ടുവരുന്നത്. കോഴിക്കോട്-മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയാ സംഘത്തിന് വേണ്ടിയാണ് ഇയാൾ എംഡിഎംഎ ബസ് മാർഗം കടത്തിയത്.
നേരത്തെയും ലഹരി എത്തിച്ചുനൽകിയിരുന്നതായി റംഷാദ് സമ്മതിച്ചു. മയക്കുമരുന്ന് ചെറിയ അളവിൽ പേപ്പറിലോ പ്ലാസ്റ്റിക് ഷീറ്റിലോ പൊതിഞ്ഞ്, സംശയം തോന്നാത്ത രീതിയിൽ പഴയ സിഗരറ്റ് കൂടുകൾക്കുള്ളിലാക്കി രാമനാട്ടുകര, തിരൂർ, കൊണ്ടോട്ടി, ചേളാരി തുടങ്ങിയ സ്ഥലങ്ങളിൽ മാഫിയാ സംഘം ആവശ്യപ്പെടുന്ന ‘സേഫ് സ്പോട്ടുകളിൽ’ വെക്കുകയാണ് ഇയാളുടെ രീതി. ഈ ലൊക്കേഷനുകൾ പിന്നീട് വാട്ട്സ്ആപ്പ് വഴി കൈമാറും. സുരക്ഷിതമായ സമയം നോക്കി മാഫിയാ സംഘത്തിലുള്ളവർ ഇത് ശേഖരിക്കും.
സിറ്റി നർക്കോട്ടിക് വിങ് അസിസ്റ്റന്റ് കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും സബ് ഇൻസ്പെക്ടർ ജാക്സൺ ജോയിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. റംഷാദ് കഴിഞ്ഞ കുറേ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾക്കെതിരെ ഫറോക്ക് സ്റ്റേഷനിൽ ലഹരി ഉപയോഗത്തിന് കേസുകൾ നിലവിലുണ്ട്.






