ജറുസലേം: ഗാസയിൽ സംഘർഷം തുടരുന്നതിനിടെ, ഇസ്രയേൽ വിദേശമന്ത്രി ഗിദയോൻ സാർ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുന്നു. നവംബർ 4, 5 തീയതികളിൽ അദ്ദേഹം ന്യൂഡൽഹിയിൽ എത്തും. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെയും ഉൾപ്പെടെ ഉന്നതതല നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.
സെപ്തംബറിൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ ഇന്ത്യ സന്ദർശന സമയത്ത് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി) സംബന്ധിച്ച തുടർചർച്ചകളും ഈ സന്ദർശനത്തിൽ നടക്കും. വിവിധ മേഖലകളിൽ വിദഗ്‌ധ തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന ഇസ്രയേൽ, ഇന്ത്യയിൽ നിന്ന് കൂടുതൽ പ്രൊഫഷണലുകളെ ആകർഷിക്കാനുള്ള നീക്കത്തിലാണ്. നിലവിൽ ഏകദേശം 40,000 ഇന്ത്യൻ തൊഴിലാളികൾ ഇസ്രയേലിൽ ജോലി ചെയ്യുകയാണ്.


