തെൽ അവീവ്: ഇറാനുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് ഇസ്രായേൽ സൈനികനെ അറസ്റ്റ് ചെയ്തു. റാഫേൽ റെവെനി എന്ന സൈനികനെയാണ് ഇന്റലിജൻസ് ഏജൻസിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പിടികൂടിയത്.
ഹാറ്റ്സെറിം എയർബേസിൽ സേവനം അനുഷ്ഠിച്ച് വന്ന ഇയാൾ നിരന്തരമായി സംശയാസ്പദമായ ബന്ധപ്പെടലുകൾ നടത്തിയതായി സുരക്ഷാ വിഭാഗം കണ്ടെത്തി. അന്വേഷണത്തിൽ ഇയാൾ ഇസ്രായേൽ വ്യോമകേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇറാന് കൈമാറുകയും അതിന് ഡിജിറ്റൽ പേയ്മെന്റിലൂടെ പണം വാങ്ങുകയും ചെയ്തുവെന്ന് ഇസ്രായേൽ കണ്ടെത്തി.
ബീർഷെബ പോലുളള വ്യോമകേന്ദ്രങ്ങളുടെ ചിത്രങ്ങളെടുക്കൽ, ചില സ്ഥലങ്ങളിൽ ഇറാൻ ഉപകരണങ്ങൾ സ്ഥാപിക്കൽ, സിം കാർഡുകൾ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിദേശ രഹസ്യാന്വേഷണ ഏജൻസിക്കു വിവരങ്ങൾ കൈമാറിയതിനായി കർശനമായ നിയമവകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കേസുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾ ഇസ്രായേൽ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.










