ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിൽ പുതിയ ഭരണപരമായ മാറ്റങ്ങൾ വരുത്തുന്നു. ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറിയായി ജഗദീഷ് അഫാലെയെ തെരഞ്ഞെടുത്തു.
ഐഐടി ബോംബെയിലെ പൂർവ വിദ്യാർത്ഥിയായ ജഗദീഷ് അഫാലെ രാമക്ഷേത്ര നിർമാണത്തിന്റെ മേൽനോട്ടം വഹിച്ച എഞ്ചിനീയറാണ്. സെപ്റ്റംബർ രണ്ടിന് ചേരുന്ന ട്രസ്റ്റ് യോഗത്തിൽ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനായി ഇടക്കാല ജനറൽ സെക്രട്ടറി കൃഷ്ണ മോഹനൊപ്പം ജോയിന്റ് സിഗ്നേറ്ററിയായും അഫാലെയെ നിയമിക്കും. ബാങ്ക് ഇടപാടുകൾ നടത്താൻ രണ്ട് ഒപ്പിടുന്ന ഉദ്യോഗസ്ഥർ വേണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ക്ഷേത്ര സംഭാവനയുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നതോടെയാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ പുതിയ നടപടികൾ സ്വീകരിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണച്ചുമതലകൾ ഇനി സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും. അഫാലെ ട്രസ്റ്റിലെ അംഗമായിരിക്കില്ലെങ്കിലും ഭാരവാഹിയായി പ്രവർത്തിക്കും. ട്രസ്റ്റിന്റെ ഭരണ സംവിധാനത്തിൽ ആദ്യമായാണ് സെക്രട്ടറി പദവി സൃഷ്ടിക്കുന്നത്.
രാമക്ഷേത്ര നിർമാണ പദ്ധതിയുടെ പ്രോജക്ട് എഞ്ചിനീയറായി ഏകദേശം നാല് വർഷത്തോളം പ്രവർത്തിച്ച അഫാലെ, ട്രസ്റ്റിനെ സഹായിക്കുന്ന വിദഗ്ധനായും തുടരും. മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും അംഗം അനിൽ മിശ്രയുടെയും രാജിക്ക് ശേഷം ജൂലൈ ആറിന് ചേർന്ന യോഗത്തിലാണ് അഫാലെയുടെ പേര് നിർദേശിച്ചത്.


