തൃശ്ശൂർ: ഇന്ത്യയിലെ പ്രായപൂർത്തിയായ ഗ്രാമീണ പൗരന്മാർക്ക് ഉപജീവനത്തിനായി തൊഴിൽ ഉറപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ 2005ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് നിയമമാക്കി നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധ സംഗമം നടത്തി.
മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കാനുള്ള ശ്രമം അദ്ദേഹത്തെ തമസ്കരിക്കുന്ന നടപടിയാണെന്നും, ഇതുവഴി തൊഴിലാളികളുടെ ഉപജീവന മാർഗങ്ങൾക്ക് തടസ്സം സൃഷ്ടിക്കപ്പെടുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തുന്ന ഇത്തരം നടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും സംഗമം ആവശ്യപ്പെട്ടു.
കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത് അംഗം എം. എസ്. മണികണ്ഠന്റെ നേതൃത്വത്തിൽ രാമപുരം രണ്ടാം വാർഡിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. സംഗമത്തിൽ കാർത്തിക ചന്ദ്രൻ, പ്രീജ പ്രേമൻ, മോഹിനി വേലായുധൻ, തങ്കമണി ഉതരപ്പൻ, കാർത്യായിനി ചന്ദ്രൻ, സുനിത രവി, ഷീബ ബി., അമ്മിണി, രമ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.




