ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ സമീപകാലത്തായി നടത്തുന്ന പ്രസ്താവനകളുടെ ഉദ്ദേശം ഒട്ടും നല്ലതല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സമൂഹത്തിൽ പരസ്പര സ്പർദ്ധ വളർത്തുന്ന ഇത്തരം പ്രസ്താവനകൾ വെള്ളാപ്പള്ളി പൂർണ്ണമായും ഒഴിവാക്കേണ്ടതാണെന്നും എന്നാൽ ജനങ്ങൾ ഇതെല്ലാം തള്ളിക്കളഞ്ഞതായും കേരളം ഇത്തരം ആളുകൾക്ക് പറ്റുന്ന നാടല്ലെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
നാട്ടിൽ വർഗീയത ഇളക്കിവിട്ടാൽ ജനങ്ങൾ അത് ഒരുതരത്തിലും അംഗീകരിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഒരു പുതിയ സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകളുമായി രംഗത്തുവരുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും അംഗീകരിക്കാനാകില്ല. തൊട്ടതിനും പിടിച്ചതിനും ഒക്കെ മുസ്ലിം ലീഗിനെ മാത്രം ലക്ഷ്യമിട്ട് നിരന്തരം ആക്രമിക്കുന്ന ശൈലിയാണ് വെള്ളാപ്പള്ളി ഇപ്പോൾ തുടരുന്നത്.
ഇത് സമൂഹത്തിൽ മനപ്പൂർവം മതസ്പർദ്ധ വളർത്താനും വിഭാഗീയത സൃഷ്ടിക്കാനുമുള്ള കൃത്യമായ ഉദ്ദേശത്തോടു കൂടി മാത്രമുള്ളതാണെന്ന് വേണുഗോപാൽ കടുത്ത ഭാഷയിൽ വിമർശിച്ചു.നിരന്തരം വിവാദങ്ങൾ ഉണ്ടാക്കി അത് കൂടുതൽ കത്തിച്ച് സമൂഹത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാനല്ല ഇത്തരക്കാർ ശ്രമിക്കേണ്ടത്. ഇത്തരം അപകടകരമായ പ്രവണതകളെ കേരളത്തിലെ ജനങ്ങൾ പണ്ടേ തള്ളിക്കളഞ്ഞതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളം എക്കാലത്തും പരസ്പര സ്നേഹവും മതേതര സൗഹാർദ്ദവും വളരുന്ന പുണ്യ നാടാണെന്നും വർഗീയ ചിന്താഗതികൾ വച്ചുപുലർത്തുന്ന ഇത്തരക്കാർക്ക് പറ്റിയ ഇടമല്ല ഇതെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.






