തിരുവനന്തപുരം : ശ്രീകാര്യം റോഡ് നിർമാണം മാസങ്ങളായി ഇഴയുന്നതിൽ പ്രതിഷേധിച്ച് ഷർട്ടിൽ മൈക്കുകുത്തി ക്യാമറയ്ക്കുമുന്നിൽ കരാറുകാരെ ശകാരിച്ച് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. വീഡിയോ വൈറലായതോടെ സാമൂഹികമാധ്യമങ്ങളിൽ ട്രോൾ ആക്കി എതിരാളികളും.
കഴിഞ്ഞദിവസമാണ് ചേന്തി കല്ലമ്പള്ളി റോഡിലെ നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നഭാഗത്ത് കടകംപള്ളി സുരേന്ദ്രൻ എത്തിയത്. പെട്ടെന്നു തീർത്തില്ലെങ്കിൽ പണിചെയ്യാൻ അനുവദിക്കില്ലെന്നും നിർത്തിപ്പോകേണ്ടിവരുമെന്നും പറഞ്ഞ് കരാറുകാരിൽ ചിലരെ വിരട്ടുകയും മറ്റുള്ളവരെ ഫോണിലൂടെ ശകാരിക്കുകയും ചെയ്തു.
തുടർന്ന് കരാറുകാരുടെ തോന്ന്യാസം നടക്കില്ലെന്നും കരാറുകാരെ നിർത്തിപ്പൊരിച്ച കടകംപള്ളി സുരേന്ദ്രൻ മാസ് ആണെന്നുമുള്ളതരത്തിൽ സിപിഎം പ്രവർത്തകർ വീഡിയോ വീഡിയോ പ്രചരിപ്പിച്ചു. ക്യാമറയും ഷർട്ടിൽവെച്ചിട്ടുള്ള മൈക്കും കണ്ടതോടെയാണ് ശകാരം പ്രതിഷേധമല്ല, തിരഞ്ഞെടുപ്പു സ്റ്റെണ്ടാണെന്നരീതിയിൽ സാമൂഹികമാധ്യമങ്ങളിൽ പരിഹാസവും ട്രോളുമായി എതിരാളികളും പ്രത്യക്ഷപ്പെട്ടത്.
പണിതുടങ്ങി പത്തുമാസത്തോളമായി വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. സ്വീവേജ്, ഗ്യാസ് തുടങ്ങിയ പൈപ്പ് ലൈനുകളും അതിനുപുറമേ ജലഅതോറിറ്റിയുടെ പൈപ്പ് ലൈനും ഇതുവഴിയാക്കി. ഇടവക്കോട്-കരിയം റോഡിലൂടെ പോകേണ്ട പൈപ്പാണ് ചില സിപിഎം നേതാക്കളുടെ സമ്മർദത്താൽ ഈ ചെറിയ റോഡുവഴി കൊണ്ടുവന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
റോഡ് പ്രശ്നത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നാട്ടുകാരിൽനിന്നു സിപിഎം പ്രവർത്തകർ വിമർശനം നേരിടുന്നുമുണ്ട്. ഇതിനിടെയാണ് വീഡിയോ പുറത്തിറക്കിയത്.




