കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വൈസ് ചാൻസലർ സിസ തോമസിനെ തടഞ്ഞ കേസിൽ 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം. കേരള ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. യൂണിയൻ ചെയർമാനും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവർക്കാണ് ജാമ്യം ലഭിച്ചത്.
ഓഗസ്റ്റ് 13-നായിരുന്നു സർവകലാശാലയിൽ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തനരഹിതമായ ലൈറ്റുകളുടെ ശവമഞ്ചം ഉൾപ്പെടെ യോഗസ്ഥലത്തേക്ക് കൊണ്ടുവന്നായിരുന്നു പ്രതിഷേധം. വൈസ് ചാൻസലർ സിസ തോമസിനെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാർ തടഞ്ഞുവെച്ചിരുന്നു.
സംഭവത്തിന് പിന്നാലെ തനിക്കെതിരെ കയ്യേറ്റമുണ്ടായെന്ന് ആരോപിച്ച് സിസ തോമസ് രംഗത്തെത്തി. സിന്‍ഡിക്കേറ്റ് അംഗങ്ങളെ മുറിയിൽ പൂട്ടിയിട്ടെന്നും ഔദ്യോഗിക വാഹനം നശിപ്പിച്ചെന്നും അവർ ആരോപിച്ചിരുന്നു.
സംഭവത്തിൽ ആദ്യം പരാതി നൽകില്ലെന്ന നിലപാടിലായിരുന്ന സിസ തോമസ് പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.


