തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
സോമാലിയ, ഒമാൻ തീരങ്ങൾ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ, വടക്ക്-പടിഞ്ഞാറൻ അറബിക്കടൽ തുടങ്ങിയ സമുദ്രമേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിലും ഓഗസ്റ്റ് 20, 22, 23 തീയതികളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ഓഗസ്റ്റ് 21, 22 തീയതികളിൽ അറബിക്കടലിന്റെ വിവിധ ഭാഗങ്ങളിലും ഓഗസ്റ്റ് 21ന് ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഓഗസ്റ്റ് 23, 24 തീയതികളിൽ സോമാലിയ, ഒമാൻ തീരങ്ങൾ ഉൾപ്പെടെയുള്ള അറബിക്കടൽ മേഖലകളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില അവസരങ്ങളിൽ കാറ്റിന്റെ വേഗത 65 കിലോമീറ്റർ വരെയാകാം.
അതേസമയം, ഓഗസ്റ്റ് 20 മുതൽ 24 വരെ ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മുന്നറിയിപ്പ് നിലനിൽക്കുന്ന ദിവസങ്ങളിൽ ബന്ധപ്പെട്ട സമുദ്രമേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.


