തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്കും 2025-26 സാമ്പത്തിക വർഷത്തെ ഓണം ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
അർഹരായ ജീവനക്കാർക്ക് 4,500 രൂപ ബോണസായി ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്ത നൽകും. സർവീസ് പെൻഷൻകാർക്ക് 1,250 രൂപ പ്രത്യേക ഉത്സവബത്ത ലഭിക്കും. തുക ഓഗസ്റ്റ് 17 മുതൽ വിതരണം ചെയ്യും.
ഏക അധ്യാപക വിദ്യാലയങ്ങളിലെയും പെരിപറ്ററ്റിക് വിദ്യാലയങ്ങളിലെയും അധ്യാപകർ, ആയമാർ, സ്കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1,550 രൂപ ഉത്സവബത്ത ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിതരായ ദിവസവേതനക്കാർക്ക് 1,460 രൂപയും ബാലവാടി, അങ്കണവാടി ഹെൽപ്പർമാർ, ആയമാർ, പാലിയേറ്റീവ് കെയർ നഴ്സുമാർ എന്നിവർക്ക് 1,450 രൂപയും ഉത്സവബത്തയായി ലഭിക്കും.
അതേസമയം, എല്ലാ സർക്കാർ ജീവനക്കാർക്കും മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫിനും 20,000 രൂപ ഓണം അഡ്വാൻസ് അനുവദിച്ചിട്ടുണ്ട്. ഈ തുക അഞ്ച് തുല്യ ഗഡുക്കളായി ഒക്ടോബർ മുതലുള്ള ശമ്പളത്തിൽ നിന്ന് തിരിച്ചടയ്ക്കണം.


