കൊച്ചി: കൈത്തറിയെ ആഗോള വിപണിയിൽ ഉയർന്ന മൂല്യമുള്ള സുസ്ഥിര (സസ്റ്റെയിനബിൾ)–നൈതിക (എത്തിക്കൽ) ബ്രാൻഡായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതികൾ കേരളത്തിലെ കൈത്തറി മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്നു.
2030ഓടെ രാജ്യത്തിന്റെ ടെക്സ്റ്റൈൽ കയറ്റുമതി 10,000 കോടി ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ ടെക്സ്റ്റൈൽ മന്ത്രാലയം വിപുലമായ പദ്ധതികൾ തയ്യാറാക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ 200ഓളം ജില്ലകളിൽ കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കും. നെയ്ത്തുകാർക്ക് വിദേശ വിപണിയിലേക്ക് ഉൽപന്നങ്ങൾ നേരിട്ട് എത്തിക്കാൻ ജില്ലാതലത്തിൽ വർക്‌ഷോപ്പുകളും സഹായകേന്ദ്രങ്ങളും ആരംഭിക്കാനും പദ്ധതിയുണ്ട്.
യൂറോപ്യൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന വസ്ത്രങ്ങൾക്ക് ഡിജിറ്റൽ പ്രോഡക്ട് പാസ്പോർട്ട് (DPP) നിർബന്ധമാക്കുന്ന തീരുമാനം കേരളത്തിലെ സഹകരണസംഘങ്ങൾ വഴിയുള്ള കൈത്തറി ഉൽപാദകർക്ക് കൂടുതൽ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. വസ്ത്രം നെയ്ത ഗ്രാമം, നെയ്ത്തുകാരന്റെ വിവരങ്ങൾ, ഉപയോഗിച്ച നൂൽ, ഉൽപാദനത്തിന്റെ പരിസ്ഥിതി സൗഹൃദ സ്വഭാവം തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന ക്യൂആർ കോഡായിരിക്കും ഡിജിറ്റൽ പ്രോഡക്ട് പാസ്പോർട്ട്. ഇതിലൂടെ ‘സീറോ കാർബൺ വിന്റേജ് വെയർ’ എന്ന ബ്രാൻഡിംഗോടെ കേരളത്തിലെ കൈത്തറി ഉൽപന്നങ്ങൾക്ക് ആഗോള വിപണിയിൽ കൂടുതൽ വിലയും സ്വീകാര്യതയും ലഭിക്കുമെന്നാണ് പ്രതീക്ഷ.
കയറ്റുമതിയെ മുൻനിർത്തി ഉൽപന്നങ്ങളുടെ ഡിസൈൻ വൈവിധ്യവൽക്കരണം നടപ്പാക്കുന്നതിലൂടെ വർഷം മുഴുവൻ നെയ്ത്തുകാർക്ക് തൊഴിൽ ഉറപ്പാക്കാനും സാധിക്കും. ബാലരാമപുരം, ചേന്ദമംഗലം, കുത്താമ്പുള്ളി തുടങ്ങിയ കൈത്തറി കേന്ദ്രങ്ങൾ പ്രീമിയം റിസോർട്ട് വെയർ, സ്റ്റോളുകൾ ഉൾപ്പെടെയുള്ള പുതിയ ഉൽപന്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഹോം ലിനൻ ഉൾപ്പെടെ വിദേശത്തേക്ക് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കണ്ണൂരിലെ കൈത്തറി സംഘങ്ങൾക്കും കേന്ദ്രത്തിന്റെ പുതിയ പദ്ധതികൾ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.











