ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴയും പ്രളയവും തുടരുന്നു. അസമിലെ മഴക്കെടുതിയിൽ മരണസംഖ്യ 97 ആയി ഉയർന്നു. ഉത്തരാഖണ്ഡിൽ അളകനന്ദയും മന്ദാകിനിയും കരകവിഞ്ഞൊഴുകുന്നതോടെ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രളയത്തെ തുടർന്ന് കേദാർനാഥ് തീർഥാടനപാതയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. അതേസമയം, ഡൽഹിയിൽ ഇന്നും റെഡ് അലർട്ട് തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ അസമിൽ രണ്ട് പേർകൂടി മരിച്ചതോടെയാണ് ആകെ മരണസംഖ്യ 97 ആയത്. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പത്ത് ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമായി കഴിയുകയാണ്. നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലായതിനാൽ ഒറ്റപ്പെട്ട നിലയിലാണ്.
സിക്കിം, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ അളകനന്ദയും മന്ദാകിനിയും അപകടനിരപ്പിന് മുകളിലൂടെ ഒഴുകുകയാണ്. നദീതീരത്തെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. തിൽവാരയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കേദാർനാഥ് ഹൈവേയിലെ ഗതാഗതം പൂർണമായും നിലച്ചു. തീർഥാടകരോടും പ്രദേശവാസികളോടും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി.
പ്രളയ സാഹചര്യം നേരിടാൻ കൺട്രോൾ റൂമുകളും ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ഡൽഹി, നോയിഡ, ഫരീദാബാദ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. വടക്കൻ ഡൽഹിയിലെ ജഗത്പൂരിൽ വെള്ളക്കെട്ടിലൂടെയായിരുന്നു മൂന്ന് വിദ്യാർഥികൾ നടക്കുന്നതിനിടെ ഓടയിൽ വീണത്. നാട്ടുകാരുടെ സമയോചിത ഇടപെടലിൽ കുട്ടികളെ രക്ഷപ്പെടുത്തി. ബിജ്വാസനിൽ കഴിഞ്ഞ ദിവസം ഓടയിൽ വീണ് കാണാതായയാളെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.
ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലും കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




