ഇടുക്കി: ജില്ലയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തൽ. കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഡാമിന്റെ സംഭരണ ശേഷിയുടെ 48.95 ശതമാനവും എക്കലും മണ്ണും നിറഞ്ഞതായി കണ്ടെത്തിയത്.
മണ്ണും ചെളിയും അടിഞ്ഞുകൂടിയതോടെ ചെറിയ മഴ ലഭിച്ചാൽ പോലും ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാൻ ഷട്ടറുകൾ തുറന്ന് അധികജലം ഒഴുക്കിവിടേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം തൊടുപുഴ, മൂവാറ്റുപുഴ നഗര മേഖലകളിൽ വെള്ളക്കെട്ട് പതിവാകുന്നതായും റിപ്പോർട്ടുകളുണ്ട്.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ മലങ്കര ജലാശയത്തിന്റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ നിരവധി കുടിവെള്ള പദ്ധതികൾക്കും മലങ്കര ജലാശയം ആശ്രയമാണ്.
അഞ്ച് വർഷം മുമ്പ് നടത്തിയ പഠനത്തിലാണ് സംഭരണ ശേഷിയുടെ പകുതിയോളം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. എന്നാൽ ഇതുവരെ കാര്യമായ രീതിയിൽ ചെളി നീക്കം ചെയ്യൽ നടപടികൾ നടന്നിരുന്നില്ലെന്നാണ് വിവരം. അണക്കെട്ടിലെ എക്കൽ നീക്കം ചെയ്യാത്തതിനാൽ പ്രതിവർഷം വലിയ അളവിൽ ജലം പാഴാകുന്നുവെന്നാണ് കണക്ക്.
ഡാമിൽ നിന്ന് നീക്കം ചെയ്യേണ്ടത് ഏകദേശം 18 ദശലക്ഷം ഘനമീറ്റർ ചെളിയും എക്കലുമാണെന്നാണ് വിലയിരുത്തൽ. മൂലമറ്റത്ത് വൈദ്യുതോത്പാദനം വർധിച്ചാലും അധികജലം മലങ്കരയിലേക്ക് എത്തുന്നതിനാൽ ജലനിരപ്പ് നിയന്ത്രിക്കാൻ ഷട്ടറുകൾ തുറക്കേണ്ടിവരുന്ന സ്ഥിതിയാണ്.
അതേസമയം, ഡീസിൽറ്റിംഗ് നടപടികൾക്ക് ടെൻഡർ പൂർത്തിയായതായി ജലവിഭവ വകുപ്പ് അറിയിച്ചു. കാഞ്ഞാർ പാലം മുതൽ അണക്കെട്ട് വരെയുള്ള ഭാഗത്തെ ചെളി ആദ്യം നീക്കം ചെയ്യും. മൂന്ന് വർഷത്തിനുള്ളിൽ മലങ്കര ഡാമിന്റെ സംഭരണ ശേഷി വീണ്ടെടുക്കാനാകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.



