തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ പല ജില്ലകളിലും വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര് മരിച്ചു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു.
ഇടുക്കി അടൂര്‍മല ദേവീക്ഷേത്രത്തിന് സമീപം വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് സുമതി മരിച്ചത്. ഭര്‍ത്താവും മകനും രക്ഷപ്പെട്ടു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴ കാരണം രാത്രിയിലെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു.
ഇടുക്കി കോലാഹലമേട്ടില്‍ മണ്ണിടിച്ചിലില്‍ കാണാതായ വൈക്കം സ്വദേശി പ്രഭാകരനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ ബന്ധുവായ ലീലാമണി രക്ഷപ്പെട്ടു.
കോട്ടയം പൂഞ്ഞാര്‍ തെക്കേക്കരയിലെ പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. ജോണിയുടെ മകനാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ജോണിയുടെ ഭാര്യ മണ്ണിനടിയില്‍ കുടുങ്ങിയെങ്കിലും പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തി.
മുണ്ടക്കയം ഉള്‍പ്പെടെ കോട്ടയത്തിലെ പല പ്രദേശങ്ങളിലും വെള്ളം കയറി. കോസ്വേ മുങ്ങുകയും ഈരാറ്റുപേട്ട–വാഗമണ്‍ റോഡില്‍ ഗതാഗത തടസ്സം നേരിടുകയും ചെയ്തു. ഇടുക്കി ഏലപ്പാറയിലും വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
പത്തനംതിട്ട ജില്ലയിലും കനത്ത മഴ തുടരുകയാണ്. കോന്നി നെല്ലിക്കാപാറയില്‍ മണ്ണിടിച്ചിലുണ്ടായി. സീതത്തോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. കക്കാട്ടാര്‍, പമ്പാനദി എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പേട്ട ജംഗ്ഷനും ഇട്ടിയപ്പാറയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.




