തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപയോഗം ഉയർന്നതും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് നിയന്ത്രണത്തിന് കാരണം. സമാന സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിലും നിയന്ത്രണം ഉണ്ടായേക്കും.
മഴയില്ലാത്തതിനാൽ സംസ്ഥാനത്ത് ചൂട് ശക്തമായിരുന്നു. ഇതോടെ പ്രതീക്ഷിച്ചതിനേക്കാൾ വൈദ്യുതി ആവശ്യകത ഉയർന്നു. ഇന്നലെ വൈകിട്ട് 7.15ഓടെയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത രേഖപ്പെടുത്തിയത്. 4,999 മെഗാവാട്ടായിരുന്നു ആവശ്യം. ആകെ വൈദ്യുതി ഉപയോഗം 93.74 ദശലക്ഷം യൂണിറ്റിലെത്തി.
ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഇന്നലെ 24 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ലഭിച്ചത്. ഏകദേശം 67 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവന്നു. കൽക്കരി ക്ഷാമം കാരണം കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി വിഹിതവും കുറഞ്ഞു. കഴിഞ്ഞ മാസം ഇതേ ദിവസം 42 ദശലക്ഷം യൂണിറ്റ് ലഭിച്ചപ്പോൾ ഇന്നലെ 37 ദശലക്ഷം യൂണിറ്റ് മാത്രമാണ് ലഭിച്ചത്.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചിൽ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സ്ഥിതിയാണ്. ലഭിക്കുന്ന വൈദ്യുതിക്ക് വിലയും ഉയർന്നിട്ടുണ്ട്. മധ്യപ്രദേശിൽ നിന്ന് മുൻ ദിവസങ്ങളിൽ ലഭിച്ചിരുന്ന അധിക വൈദ്യുതിയും ഇന്നലെ ലഭിച്ചില്ല.
പീക്ക് സമയത്ത് വൈദ്യുതി വാങ്ങുന്നതിനായി നടത്തിയ ടെൻഡറിനും കമ്പനികളിൽ നിന്ന് ആവശ്യമായ പ്രതികരണം ലഭിച്ചില്ല. ആവശ്യകത വർധിക്കുന്നതിനനുസരിച്ച് പുതിയ ദീർഘകാല വൈദ്യുതി കരാറുകൾ ഇല്ലാത്തതും പ്രതിസന്ധിക്ക് കാരണമായി.
രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതുൾപ്പെടെയുള്ള വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബിയുടെ നിർദേശം. വൈദ്യുതി ആവശ്യകത ഉയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായി.


