തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ നിർദേശം. വകുപ്പ് മേധാവികൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് ഭരണപരിഷ്‌കാര വകുപ്പ് കർശനമായി നിർദേശിച്ചു. ഒഴിവുകൾ സമയത്ത് റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
താൽക്കാലിക നിയമനങ്ങളിൽ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടി കടുപ്പിച്ചത്. ഇത് ആദ്യഘട്ട നടപടിയാണെന്നും സർക്കാർ അറിയിച്ചു. പിന്നീട് പിഎസ്.സി. നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിൽ സർക്കാർ കൂടുതൽ നടപടികൾ സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്.
അടുത്ത ഘട്ടത്തിൽ സമീപകാല നിയമനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണവും നടത്തും. ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയിൽ യോഗ്യത നിശ്ചയിച്ചതിൽ വീഴ്ച ഉണ്ടായതിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













