ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ നേപ്പാളിനെ 15 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 331 റൺസെടുത്തു. തുടക്കത്തിൽ തന്നെ കൃഷ്ണപ്രസാദിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും രോഹൻ കുന്നുമ്മലും അഭിഷേക് പി നായരും ചേർന്ന് രണ്ടാം വിക്കറ്റിൽ 95 റൺസ് കൂട്ടിച്ചേർത്തു. രോഹൻ 44 റൺസും അഭിഷേക് 56 റൺസും നേടി പുറത്തായി.
തുടർന്ന് അഹമ്മദ് ഇമ്രാന്റെ തകർപ്പൻ സെഞ്ച്വറിയാണ് കേരളത്തിന്റെ സ്കോർ ഉയർത്തിയത്. 108 പന്തിൽ 122 റൺസാണ് താരം നേടിയത്. ഷോൺ റോജറും മുഹമ്മദ് അസറുദ്ദീനും ചേർന്ന് മികച്ച പിന്തുണ നൽകി. അസറുദ്ദീൻ 55 റൺസും ഷോൺ റോജർ 19 റൺസും നേടി. നേപ്പാളിന് വേണ്ടി ആകാശ് ചന്ദ് മൂന്ന് വിക്കറ്റും ബിപിൻ ഖത്രി രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിൽ നേപ്പാൾ 22.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തിരിക്കെയാണ് മഴ കാരണം കളി തടസ്സപ്പെട്ടത്. ദേവ് ഖനൽ 57 റൺസും അർജുൻ കുമൽ 50 റൺസും നേടി. പിന്നീട് മത്സരം നിർത്തിവെക്കുകയും DLS നിയമപ്രകാരം കേരളത്തിന്റെ വിജയം സ്ഥിരീകരിക്കുകയും ചെയ്തു. മികച്ച പ്രകടനം പുറത്തെടുത്ത അഹമ്മദ് ഇമ്രാനാണ് മത്സരത്തിലെ താരം.





