ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതിയിൽ നിയമനടപടി കാര്യക്ഷമമല്ലെന്ന ആരോപണവുമായി പ്രതിപക്ഷം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പാർലമെന്റിൽ കേന്ദ്രമന്ത്രിമാർ നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.സി.-എസ്.ടി. വിഭാഗത്തിൽപ്പെട്ട 32 എം.പിമാർ രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നത്.
അതേസമയം, കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നാണ് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിലും ബെംഗളൂരുവിലുമായി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകൾ ശേഖരിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത പൊതുറാലിക്ക് പിന്നാലെ ‘ശുദ്ധീകരണ യജ്ഞം’ നടത്തിയ സംഭവത്തിലാണ് പരാതി ഉയർന്നത്. ഖർഗെയെ അപമാനിക്കുന്ന തരത്തിലുള്ള നടപടിയാണ് നടന്നതെന്നാണ് ആരോപണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇപ്പോൾ രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നത്.




