കോഴിക്കോട്: രാജസ്ഥാനിൽ നടന്ന ഖേലോ ഇന്ത്യ സർവകലാശാല ഗെയിംസിൽ പുരുഷ വിഭാഗം വോളിബോളിൽ സ്വർണമെഡൽ നേടിയ കോഴിക്കോട് സർവകലാശാലാ ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. സർവകലാശാലയുടെ അഭിമാനമായി മാറിയ താരങ്ങളെ കാണാനും അഭിനന്ദിക്കാനും നിരവധി പേരാണ് റെയിൽവേ സ്റ്റേഷനിലേക്ക് ഒഴുകിയെത്തിയത്.
കോട്ട രഘുറാം സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഫൈനൽ മത്സരത്തിൽ ചെന്നൈ എസ്ആർഎം സർവകലാശാലയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്താണ് കോഴിക്കോട് സർവകലാശാല ചരിത്രത്തിൽ ആദ്യമായി ഖേലോ ഇന്ത്യയുടെ അഞ്ചാമത് എഡിഷനിൽ സ്വർണകിരീടം ചൂടിയത്. ഈ ചരിത്ര വിജയം സർവകലാശാലയുടെ കായിക രംഗത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്.
വിജയികൾക്ക് സ്വീകരണം നൽകാനായി സംഘടിപ്പിച്ച പരിപാടിയിൽ സർവകലാശാലാ സിൻഡിക്കറ്റ് അംഗങ്ങളായ അനുരാജ്, മധു രാമനാട്ടുകര എന്നിവർ പങ്കെടുത്തു. കൂടാതെ, കായിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അന്താരാഷ്ട്ര കോച്ച് കെ. അബ്ദുൽ നാസർ, ജില്ലാ സ്പോർട്‌സ് ഓഫീസർ കെ.പി. വിനീഷ് കുമാർ, ദേവഗിരി കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം തലവൻ ഫാ. ബോണി അഗസ്റ്റിൻ, സുമേഷ് വർമ, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ അതുൽ മിത്തൽ, ഇന്ത്യൻ ഇന്റർനാഷണൽ കോച്ച് എസ്. ആർ. ജൂവൽ, യു. ഉത്തര എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. താരങ്ങൾക്ക് മധുര വിതരണം നടത്തിയാണ് സ്വീകരണം പൂർത്തിയാക്കിയത്.










