തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിൽ വൈദ്യുതിരംഗത്ത് വലിയ മാറ്റങ്ങൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കെഎസ്ഇബിയുടെ നഷ്ടക്കണക്കുകൾ ചൂണ്ടിക്കാട്ടി മേഖല സ്വകാര്യ നിക്ഷേപങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ധവളപത്രം നിർദ്ദേശിക്കുന്നു.
വൈദ്യുതി ഉത്പാദനം വർധിപ്പിക്കാൻ സ്വകാര്യവും കേന്ദ്ര പൊതുമേഖലാ നിക്ഷേപവും അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സൗരോർജ്ജത്തിലൂടെ 6000 മെഗാവാട്ടും പമ്പഡ് ഹൈഡ്രോ പദ്ധതികളിലൂടെ 8000 മെഗാവാട്ടും ഉത്പാദനം ലക്ഷ്യമിടുന്നു. കൂടാതെ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനവും നിർദ്ദേശിക്കുന്നു.
എന്നാൽ ഈ പദ്ധതികൾ നടപ്പാക്കാൻ കെഎസ്ഇബിക്ക് മതിയായ വിഭവവും കാര്യക്ഷമമായ സംവിധാനവും ഇല്ലെന്നാണ് ധവളപത്രത്തിലെ വിലയിരുത്തൽ. അതിനാൽ ഉത്പാദനം, പ്രസരണം, സംഭരണം എന്നിവയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കണമെന്ന് ശുപാർശ ചെയ്യുന്നു.
കെഎസ്ഇബി നിലവിൽ വലിയ തോതിൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതായും, നിരക്ക് വർധന മാത്രം പരിഹാരമാകില്ലെന്നും ധവളപത്രം വ്യക്തമാക്കുന്നു. 2023-24ൽ കെഎസ്ഇബിക്ക് 6645 കോടി രൂപയുടെ റവന്യൂ കമ്മി ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണത്തെ പ്രതിപക്ഷം ശക്തമായി വിമർശിക്കുമ്പോൾ, ധവളപത്രത്തിലെ ശുപാർശകൾ സർക്കാർ സ്വീകരിക്കുമോയെന്നത് ശ്രദ്ധേയമാണ്.






