കോട്ടയം: പ്രദേശവാസികളുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച മുതൽ രാത്രികാല ഡോക്ടറുടെ സേവനം പുനരാരംഭിക്കുന്നു. ആറ് മാസത്തേക്കാണ് പുതിയ ഡോക്ടറെ നിയമിച്ചിരിക്കുന്നത്. സേവനം തുടരുന്നതിനായി നിലവിലെ ഡോക്ടർക്ക് കാലാവധി നീട്ടി നൽകുകയോ അല്ലെങ്കിൽ പുതിയ ഇൻ്റർവ്യൂ വഴി നിയമനം നടത്തുകയോ ചെയ്യുമെന്ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്മോൻ കരീമഠം അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ പ്രത്യേക പദ്ധതിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നേരത്തെ രാത്രികാല സേവനം നിലച്ചിരുന്നത്.
ഡോക്ടറുടെ നിയമനം നടന്നുവെങ്കിലും രാത്രികാലങ്ങളിൽ ഫാർമസിസ്റ്റ് ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നുണ്ട്. വൈകുന്നേരം ആറ് മണിക്ക് ശേഷം ഫാർമസി പ്രവർത്തിക്കാത്തതിനാൽ നഴ്‌സുമാർ എടുത്തുവെക്കുന്ന പരിമിതമായ മരുന്നുകൾ മാത്രമാണ് നിലവിൽ രോഗികൾക്ക് ലഭിക്കുന്നത്. ഇത് അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ തേടിയെത്തുന്നവർക്ക് വലിയ പ്രയാസമുണ്ടാക്കുന്നു. കൂടാതെ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി (HMC) പുനഃസംഘടിപ്പിക്കാത്തതും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഡോക്ടറുടെ നിയമനം വൈകാൻ കാരണമായതെന്ന് ആക്ഷേപമുണ്ട്. കുമരകത്തിന് പുറമെ ആർപ്പൂക്കര, കൈപ്പുഴമുട്ട്, അയ്മനം, ചീപ്പുങ്കൽ, തിരുവാർപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന കേന്ദ്രമാണിത്. രാത്രികാല സേവനം പുനരാരംഭിച്ചത് ആശ്വാസകരമാണെങ്കിലും, ഫാർമസി സൗകര്യം കൂടി ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




