കൊച്ചി: കുവൈത്തിലെ പ്രമുഖ ബാങ്കായ അൽ അഹ്ലി ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ 13 ക്രിമിനൽ കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. വൻതോതിൽ വായ്പ എടുക്കുകയും പിന്നീട് തിരിച്ചടയ്ക്കാതെ മുങ്ങുകയും ചെയ്ത മലയാളികൾക്കെതിരെയാണ് നടപടി. പരാതിക്കാരുടെ കണക്ക് പ്രകാരം 806 മലയാളികൾ ചേർന്ന് ഏകദേശം ₹270 കോടി രൂപയുടെ വായ്പയാണ് എടുത്തത്. വായ്പ തുക ₹24 ലക്ഷം മുതൽ ₹2 കോടി വരെ വ്യത്യാസപ്പെട്ടിരുന്നു. കേസുകൾ കൂടുതലായി കോട്ടയം ജില്ലയിൽ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. അൽ അഹ്ലി ബാങ്കിന്റെ സിഇഒ മുഹമ്മദ് അൽ ഖട്ടൻ നേരിട്ട് കേരളത്തിലെത്തിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
കുവൈത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ് ഇവർ വായ്പ വാങ്ങിയത്. പിന്നീട് പലരും കുവൈറ്റ് വിട്ട് കേരളത്തിലേക്ക് മടങ്ങുകയോ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയോ ചെയ്തതായാണ് വിവരം. യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് മിക്കപേരുകളും ഇപ്പോൾ താമസിക്കുന്നത്. നേരത്തെ, ഗൾഫ് ബാങ്ക് കുവൈത്ത് സമാനമായ പരാതിയുമായി കേരള പൊലീസിനെ സമീപിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. ആ കേസിൽ അന്വേഷണ നടപടികൾ പുരോഗമിക്കുമ്പോഴാണ് മറ്റൊരു ബാങ്ക് കൂടി ഇത്തരത്തിൽ പരാതി നൽകുന്നത്.ഇവർക്ക് ഏറ്റവുമധികം ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, വായ്പ തിരിച്ചടവിനായി ഇവരുടെ സ്വത്തുക്കൾ ജപ്തിചെയ്യുന്നതുയും നിയമപരമായ നടപടികൾ സ്വീകരിക്കുന്നതായുമാണ് ബാങ്കിന്റെ നിലപാട്.




