പാലക്കാട്: വടക്കഞ്ചേരി വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായി. കഴിഞ്ഞ ദിവസം അഞ്ചുമൂർത്തിമംഗലം കണ്ടംകാളിപ്പൊറ്റ ആർ.വിഷ്ണുരാജിനെ (29) വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുകെയിലേക്കു വീസയും ജോലിയും വാഗ്ദാനം ചെയ്തു പുലാപ്പറ്റ സ്വദേശി സന്ദീപ്, ഭാര്യ അർച്ചന എന്നിവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു നേരിട്ടും 7,62,000 രൂപ തട്ടിയെടുത്തിരുന്നു.
തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാൾ 15 പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. ഇപ്പോൾ കൂടുതൽ പരാതികൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന വൻസംഘം വടക്കഞ്ചേരി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നാണു പൊലീസിനു ലഭിച്ച സൂചന. സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയാണു തട്ടിപ്പു നടത്തിയിരിക്കുന്നത്.
പലരിൽ നിന്നായി മൂന്നു മുതൽ നാലര ലക്ഷം രൂപ വരെയാണു വാങ്ങിയിരിക്കുന്നത്. തൃശൂർ പേരാമംഗലം സ്വദേശി സെബിൻ വർഗീസിന്റെ 1,62,290 രൂപ തട്ടിയെടുത്തെന്ന പരാതി നൽകിയിട്ടുണ്ട്. കോട്ടയം സ്വദേശികളായ ജയ്മോൻ ജോസഫ്, രേഷ്മ രവി, ചാവക്കാട് സ്വദേശി പി.എസ്.സുജീഷ്, പാവറട്ടി സ്വദേശി കെ.എസ്.സനീഷ്, പാലക്കാട് ഇരട്ടയാൽ സ്വദേശി എം.ശൈലജ എന്നിവരും തട്ടിപ്പിനിരയായതായി പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ മറ്റൊരു കേസിൽ രണ്ടു പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ മണിവേലിക്കാട് സ്വദേശികളായ ഗിരീഷ് (41), പ്രദീപ് കുഞ്ഞിപ്പിള്ള (54) എന്നിവരെയാണു വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെ ചെയർമാനാണെന്നു പറഞ്ഞു വടക്കഞ്ചേരി സ്വദേശിയിൽ നിന്നു 18 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
കമ്പനി ഭാരവാഹികളാക്കാം എന്നു വിശ്വസിപ്പിച്ചു മറ്റു പലരിൽ നിന്നും 30 ലക്ഷത്തോളം രൂപയും തട്ടിയെടുത്തിട്ടുണ്ട്. വടക്കഞ്ചേരി ഇൻസ്പെക്ടർ കെ.പി.ബെന്നി, എസ്ഐ പി.സി.സനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടു കേസിലും അന്വേഷണം നടക്കുന്നത്. വനിതകൾക്കു സ്വയം തൊഴിൽ ചെയ്യാൻ സ്കൂട്ടർ 50 ശതമാനം സബ്സിഡിയോടെ നൽകാമെന്നു പറഞ്ഞു വടക്കഞ്ചേരി മേഖലയിൽ നിന്ന് 52 പേരിൽ നിന്ന് 35 ലക്ഷത്തോളം രൂപ തട്ടിയെടുത്തത് ഒരു വർഷം മുൻപാണ്. ഇതിൽ തട്ടിപ്പു നടത്തിയ പ്രതിയെ പിടികൂടിയെങ്കിലും ആർക്കും പണം തിരിച്ചുകിട്ടിയിട്ടില്ല. തട്ടിപ്പു സംഘങ്ങളെക്കുറിച്ചു ജാഗ്രത വേണമെന്നു പൊലീസ് അറിയിച്ചു.






