പശ്ചിമേഷ്യ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് എണ്ണവിതരണത്തിൽ ഉണ്ടായ തടസ്സം മറികടക്കാൻ, ചൈനയിലേക്ക് പോവുകയായിരുന്ന റഷ്യൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടതായി റിപ്പോർട്ട്. അമേരിക്കയുടെ താത്കാലിക അനുമതി ലഭിച്ചതിനെ തുടർന്ന് ഒരാഴ്ചയ്ക്കിടെ ഏകദേശം മൂന്ന് കോടി ബാരൽ റഷ്യൻ എണ്ണ ഇന്ത്യയിലെ ശുദ്ധീകരണശാലകളിലെത്തി.
ഷിപ്പ് ട്രാക്കിങ് സ്ഥാപനമായ വോർടെക്‌സിന്റെ വിവരമനുസരിച്ച്, ചൈനയിലേക്കുള്ള കുറഞ്ഞത് ഏഴ് റഷ്യൻ കപ്പലുകൾ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ജനുവരി അവസാനം ബാൾട്ടിക് കടൽ തുറമുഖങ്ങളിൽ നിന്ന് പുറപ്പെട്ട അക്വാ ടൈറ്റാൻ കപ്പൽ ദക്ഷിണ ചൈനാ കടലിൽവെച്ച് ഇന്ത്യയിലേക്ക് തിരിച്ചതാണ്. കസാഖ്സ്ഥാനിൽ നിന്ന് എണ്ണയുമായി പുറപ്പെട്ട സോസൂ എൻ കപ്പലും മാർച്ച് ആദ്യവാരത്തിൽ ഇന്ത്യയിലേക്ക് വഴിമാറി.
റഷ്യൻ എണ്ണ ഇറക്കുമതിക്ക് അമേരിക്ക പച്ചക്കൊടി നൽകിയതും ഈ മാറ്റത്തിന് നിർണായകമായി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് എണ്ണ ലഭ്യതയിൽ ഉണ്ടായ കുറവ് ഇന്ത്യയെ വീണ്ടും റഷ്യൻ ക്രൂഡിനെ ആശ്രയിക്കാൻ നിർബന്ധിതമാക്കി. രാജ്യത്തെ പ്രധാന എണ്ണ ശുദ്ധീകരണശാലകൾ എല്ലാം റഷ്യയിലേക്കാണ് ശ്രദ്ധ തിരിച്ചത്.
ഇന്ത്യയുടെ നീക്കം അന്താരാഷ്ട്ര എണ്ണവിപണിയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യ വാങ്ങൽ കുറച്ചപ്പോൾ ചൈനയാണ് റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താവായിരുന്നത്. ഇപ്പോൾ ഇന്ത്യ വീണ്ടും സജീവമായതോടെ ചൈനയിലേക്കുള്ള വിതരണം കുറയുന്ന സാഹചര്യമുണ്ടായി.
അതേസമയം, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ വീണ്ടും അനുമതി നേടിയിട്ടുണ്ട്. കൂടുതൽ രാജ്യങ്ങൾ റഷ്യൻ എണ്ണയ്ക്കായി മത്സരിക്കാനിറങ്ങുന്നത് വിലവർധനയ്ക്ക് കാരണമാകാം. നിലവിൽ ബാരലിന് 100 ഡോളറിന് മുകളിലുള്ള എണ്ണവില 200 ഡോളർ വരെ ഉയരാമെന്ന ആശങ്കയും ഉയരുന്നുണ്ട്.






