ചെന്നൈ: റെയില്‍വേ യാര്‍ഡുകളില്‍ നിന്ന് തീവണ്ടികളുടെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍ക്കുന്ന അഭിഭാഷകനെ റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) അറസ്റ്റ് ചെയ്തു. പൊന്നേരിയിലെ അഭിഭാഷകനായ നാഗരാജിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിനിടെ, ആറു ലക്ഷംരൂപ വില മതിക്കുന്ന 134 ബാറ്ററികളാണ് ഇയാൾ മോഷ്ടിച്ചത്.
ചരക്ക് തീവണ്ടികള്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിടുന്ന തണ്ടയാര്‍പ്പേട്ട റെയില്‍വേ യാര്‍ഡ്, അത്തിപ്പെട്ട് റെയില്‍വേ യാര്‍ഡ് ഉള്‍പ്പെടെ ചെന്നൈ റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള വിവിധ യാര്‍ഡുകളില്‍ നിന്നാണ് ബാറ്ററികള്‍ മോഷ്ടിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. തീവണ്ടികളുടെ ബാറ്ററികള്‍ വന്‍തോതില്‍ മോഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാഗരാജ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് നാഗരാജ് ബാറ്ററി മോഷ്ടിക്കുന്നതിനിടെ ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ എം.എസ്. മീണയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു.
രാത്രി 12-നും പുലര്‍ച്ചെ മൂന്നിനുമിടയിലാണ് ബാറ്ററികള്‍ മോഷ്ടിച്ചിരുന്നത്. ഒരു ബാറ്ററി തീവണ്ടിയില്‍ നിന്ന് 30 മിനിറ്റിനുള്ളിലാണ് അഴിച്ചുമാറ്റിയിരുന്നത്. പിന്നീട് ബാറ്ററികള്‍ പൊന്നേരിയിലെ ബര്‍മ ബസാറില്‍ വില്‍പ്പന നടത്തിയിരുന്നെന്നും അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി. രേഖകളില്ലാതെ തീവണ്ടികളുടെ ബാറ്ററികള്‍ വാങ്ങിയതിന് ശ്രീനിവാസനെയും സഹായിയായ ബി. മണിമാരനെയും അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




