“ഞാൻ എന്റെ സർവ്വസ്വവും നൽകിക്കഴിഞ്ഞു, ഇനി നൽകാൻ എന്റേതായി ഒന്നുമില്ല.” അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും ലോക ഫുട്ബോളിലെ ഇതിഹാസവുമായ ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് എന്നന്നേക്കുമായി പടിയിറങ്ങുകയാണ്. എന്നന്നേക്കും എന്നുറപ്പിച്ച് പറയാം ഇത്തവണ, കാരണം അയാൾക്കിനി നേടാനായിട്ട് ബാക്കിയൊന്നുമില്ല.
കൃത്യം പത്ത് വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ നിന്ന് കോപ്പയിലെ കലാശക്കളിയും കഴിഞ്ഞ് തിരിഞ്ഞുനടക്കുമ്പോൾ അന്ന് ഇതേ വാക്കുകൾ ലോകം കേട്ടതാണ്. എല്ലാം നഷ്ടപ്പെട്ടവനായി തോറ്റവന്റെ പാപഭാരവും പേറി തിരിച്ചുനടക്കുന്നതിനിടയിൽ ലോകത്തോട് ഒരു പ്രഖ്യാപനം കൂടി അന്ന് മെസ്സി നടത്തിയിരുന്നു. രാജ്യത്തിനായി ഇനി ഒന്നും ചെയ്യാനില്ല. തന്നെ പരിഗണിക്കേണ്ടതില്ല. മെറ്റ്‌ലൈഫിൽ അതുവരെ തലയുയർത്തി നിന്ന ലാറ്റിനമേരിക്കയുടെ രാജകുമാരൻമാർ അന്ന് അപ്രസക്തമായി. ലോകം മെസ്സിയുടെ വാക്കുകൾ മാത്രം കേട്ടു. രാജ്യത്തിനായി ഇനിയൊന്നും മെസ്സിക്ക് നേടാൻ കഴിയില്ലെന്ന വിമർശനം. നിലയ്ക്കാത്ത പരിഹാസം.
കരിയറിൽ വ്യക്തിഗത നേട്ടങ്ങളുടേയും ക്ലബ്ബ് ട്രോഫികളുടേയും തിളക്കത്തിൽ ഏറ്റവും മികച്ചവനെന്ന് വാഴ്ത്ത്‌പ്പെടുമ്പോഴും രാജ്യത്തിനായി ഒരു കിരീടം പോലും ഇല്ലെന്ന യാഥാർഥ്യം. അതേ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ 2026 ലോകകപ്പ് കലാശപ്പോരിനെത്തുമ്പോൾ കഥ ഒരുപാട് മാറി. കാലവും. ലോകകപ്പും കോപ്പയും നേടി അയാളുടെ കരിയറിന് പൂർണത കൈവന്നിരുന്നു. ലോകത്തിന്റെ പരമാവധിയിൽ നിന്ന് ഇപ്പോഴിതാ ഒരിക്കൽ കൂടി മെസ്സി തീർത്തു പറഞ്ഞു. ഇനി അർജന്റീനയുടെ നീലക്കുപ്പായത്തിലില്ല… ലോകം മെസ്സിയോട് തിരികെ പറയുന്നു നന്ദി മെസ്സി, ആ കളിക്കാലത്തിന്…


