ആലപ്പുഴ: ജലഗതാഗത വകുപ്പിലെ ബോട്ട് സ്രാങ്ക് തസ്തികയിലെ ഒഴിവുകൾ സമയബന്ധിതമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി പരാതി. വകുപ്പുദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പി.എസ്.സി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നിരവധി ഉദ്യോഗാർഥികളുടെ നിയമനസാധ്യത നഷ്ടപ്പെട്ടെന്നാണ് ആരോപണം.
എട്ടുവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ നിരാശ
എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ബോട്ട് സ്രാങ്ക് തസ്തികയിലേക്ക് 2017-ൽ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചത്. 2018-ൽ പരീക്ഷയും 2019-ൽ പ്രായോഗിക പരീക്ഷയും പൂർത്തിയാക്കിയതിന് പിന്നാലെ 2021-ലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്ന് വർഷത്തെ കാലാവധിയുള്ള റാങ്ക് പട്ടിക 2023 ഡിസംബറിൽ അവസാനിച്ചു. നൂറിലേറെ പേരുണ്ടായിരുന്ന മുഖ്യ പട്ടികയിൽനിന്നും ഉപപട്ടികയിൽനിന്നുമായി ആകെ 12 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്.
ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെന്ന് ആരോപണം
ഒഴിവുകൾ ഉണ്ടായിരുന്നിട്ടും അവ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാതെ വകുപ്പുദ്യോഗസ്ഥർ മറച്ചുവെക്കാൻ ശ്രമിച്ചെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളിൽ നിലവിൽ ഏഴ് ഒഴിവുകൾ ഉണ്ടായിരുന്നതായി വ്യക്തമായെന്നും അവർ പറയുന്നു. ഇതേത്തുടർന്ന് യുവജനക്ഷേമ കമ്മിഷനും വകുപ്പുമന്ത്രിക്കും പരാതി നൽകിയതോടെയാണ് ഫയൽ നീക്കം ആരംഭിച്ചത്.
റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആലപ്പുഴയിലെ ഡയറക്ടറേറ്റിൽനിന്ന് ഫയൽ സെക്രട്ടേറിയറ്റിലേക്ക് അയച്ചതെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ഒടുവിൽ പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അടിയന്തര ഉത്തരവ് ഇറക്കി ആലപ്പുഴയിലേക്ക് ഇ-മെയിൽ അയച്ചു. എന്നാൽ അടുത്ത ദിവസം തന്നെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതോടെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും ഉദ്യോഗാർഥികൾ പറയുന്നു.












