തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോർട്ട്. സംഭവത്തിൽ കൊലപാതക സാധ്യതയില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിച്ചു.
2025 ജനുവരി 9നാണ് ഗോപൻ മരിച്ചത്. അച്ഛൻ സമാധിയായെന്ന് കാണിച്ച് മക്കൾ വീടിന് സമീപം പോസ്റ്റർ സ്ഥാപിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്. തുടർന്ന് നാട്ടുകാർ സംശയം ഉന്നയിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഗോപനെ കാണാനില്ലെന്ന പരാതിയിലാണ് ആദ്യം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രോഗബാധിതനായി കിടപ്പിലായിരുന്ന ഗോപൻ മരിച്ചെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം വീടിന് സമീപം സമാധിയിരുത്തിയെന്നുമാണ് ഭാര്യ സുലോചനയും മക്കളായ രാജസേനനും സനന്തനും പൊലീസിനോട് പറഞ്ഞത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി പൊലീസ് സമാധിയെന്ന് കരുതിയ കോൺക്രീറ്റ് അറ പരിശോധിക്കാൻ ശ്രമിച്ചു. എന്നാൽ കുടുംബം എതിർത്തതിനെ തുടർന്ന് വിഷയം കോടതിയിലെത്തി. തുടർന്ന് ഹൈക്കോടതി അനുമതിയോടെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി.
പോസ്റ്റ്‌മോർട്ടത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടത്തിലെ നിഗമനം. തുടർന്ന് ഗോപന്റെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലത്തിലും വിഷബാധയോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്തിയില്ല. ഇതോടെയാണ് കൊലപാതക സാധ്യതയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തുടർന്ന് നെയ്യാറ്റിൻകര കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു.


