തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പഠിച്ച വിദഗ്ധ സമിതി നാളെ സർക്കാരിന് റിപ്പോർട്ട് നൽകും. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സ്വകാര്യ ബസ് മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിനുള്ള വിവിധ നിർദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുമെന്നാണ് വിവരം. പദ്ധതി നടപ്പാക്കിയതിന് ശേഷം ഇതുവരെ ഏകദേശം 120 കോടി രൂപയുടെ നഷ്ടം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായെന്നാണ് ബസ് ഉടമകളുടെ സംഘടനകൾ പറയുന്നത്.
തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായതെന്നാണ് ഉടമകളുടെ വാദം. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലും വലിയ പ്രതിസന്ധിയുണ്ട്. ഏകദേശം 500 ബസുകൾ സർവീസ് പൂർണമായി നിർത്തിയെന്നും, നിലവിൽ 11,000 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും ഉടമകൾ പറയുന്നു. നിരവധി ബസുകൾ സർവീസുകളുടെ എണ്ണം കുറച്ചിട്ടുമുണ്ട്.
സർക്കാർ സഹായം നൽകിയില്ലെങ്കിൽ കൂടുതൽ സ്വകാര്യ ബസ് സർവീസുകൾ നിർത്തേണ്ടി വരുമെന്നും ഉടമകൾ മുന്നറിയിപ്പ് നൽകി. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുകൂലമാകുമെന്നും സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നുമാണ് ഉടമകളുടെ പ്രതീക്ഷ.
അതേസമയം, പ്രിയദർശിനി പദ്ധതി മികച്ച നേട്ടമാണ് ഉണ്ടാക്കിയതെന്നാണ് സർക്കാരിന്റെയും ഗതാഗത മന്ത്രി സി.പി. ജോണിന്റെയും വിലയിരുത്തൽ. പദ്ധതി നടപ്പാക്കിയതിന് ശേഷം കെഎസ്ആർടിസിയിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി മന്ത്രി അറിയിച്ചു. ഒരു മാസം പിന്നിടുമ്പോൾ പദ്ധതിയിലൂടെ 3.81 കോടി സൗജന്യ യാത്രകൾ നടന്നതായാണ് കണക്ക്. കെഎസ്ആർടിസിയിലെ ആകെ യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും മന്ത്രി പറഞ്ഞു.
ഓർഡിനറി സർവീസുകളിലെ പ്രതിദിന വനിതാ യാത്രക്കാരുടെ ശരാശരി എണ്ണം 6.48 ലക്ഷത്തിൽ നിന്ന് 12.12 ലക്ഷമായി ഉയർന്നു. വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 87 ശതമാനം വർധന ഉണ്ടായതായും മന്ത്രി വ്യക്തമാക്കി.
ഓർഡിനറി, സൂപ്പർ ക്ലാസ് സർവീസുകൾ ഉൾപ്പെടെ കെഎസ്ആർടിസിയിലെ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 19.03 ലക്ഷത്തിൽ നിന്ന് 24.53 ലക്ഷമായി ഉയർന്നു. ആകെ യാത്രക്കാരുടെ എണ്ണത്തിൽ 28.9 ശതമാനം വർധന ഉണ്ടായതായും മന്ത്രി അറിയിച്ചു.
പൊതുഗതാഗതത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതിന്റെ തെളിവാണ് യാത്രക്കാരുടെ എണ്ണത്തിലെ വർധനയെന്നും സർക്കാർ വിലയിരുത്തുന്നു. എന്നാൽ, പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് സർക്കാർ എങ്ങനെ പരിഹാരം കാണുമെന്നത് വിദഗ്ധ സമിതി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം വ്യക്തമാകും.


