കണ്ണൂർ: സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327 പേരിൽനിന്നായി 23.93 ലക്ഷം രൂപയാണ് സമാഹരിച്ചതെന്ന് സൊസൈറ്റി ഭാരവാഹികൾ. കോളേജ് നിർമാണത്തിനായി ഇരിട്ടി നേരംപോക്ക് റോഡിൽ 38 സെന്റ് ഭൂമി വാങ്ങുന്നതിനായി 25 ലക്ഷം രൂപ മുൻകൂറായി നൽകിയെന്നും സൊസൈറ്റി സെക്രട്ടറിമാരിൽ ഒരാളുടെ പേരിൽ വില്പനക്കരാർ തയ്യാറാക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
കൂടുതൽ തുക സമാഹരിച്ച ശേഷം ഭൂമി സൊസൈറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്യും. സൊസൈറ്റി സമാഹരിച്ച തുകയേക്കാൾ ഉയർന്ന മൂല്യമുള്ള ഭൂമിയാണ് നിലവിൽ കൈവശമുള്ളതെന്നും ഇക്കാര്യം ഭരണസമിതിക്കും ഓഹരി ഉടമകൾക്കും വ്യക്തമായി അറിയാമെന്നും ഭാരവാഹികൾ പറഞ്ഞു. വസ്തുതകൾ ഇതായിരിക്കെ സൊസൈറ്റിക്കെതിരെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ കള്ളപ്രചാരണം മാത്രമാണെന്നും അവർ വ്യക്തമാക്കി.
കോവിഡും പ്രളയവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. കോവിഡ് പ്രതിസന്ധിക്ക് ശേഷം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളും സൊസൈറ്റിക്ക് തിരിച്ചടിയായി. ഓഹരിക്കായി പണം നൽകിയ എല്ലാവർക്കും ഓഹരി സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വിഷയത്തിൽ പാർട്ടി ഘടകങ്ങളിൽ പരാതി നൽകിയതായോ അന്വേഷണം നടന്നതായോ അറിയില്ലെന്നും അവർ വ്യക്തമാക്കി.
327 ഓഹരി ഉടമകളിൽ 17 പേർ ഒരുലക്ഷം രൂപ വീതവും രണ്ടുപേർ 50,000 രൂപ വീതവും നാലുപേർ 25,000 രൂപ വീതവും 21 പേർ 10,000 രൂപ വീതവും നൽകിയിട്ടുണ്ട്. 283 പേർ 1,000 രൂപയുടെ ഓഹരിയാണ് എടുത്തത്.
ഓഹരി ഉടമകളുടെ യോഗം വിളിച്ചുചേർത്ത് സൊസൈറ്റിയുടെ ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കുമെന്നും ഭാരവാഹികളായ ബിനോയ് കുര്യൻ, കെ.വി. സക്കീർ ഹുസൈൻ, പി.പി. അശോകൻ, എം. പവിത്രൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.




