മലപ്പുറം: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിൽ ലഭിച്ചത് 19959 പത്രികകൾ. ഇന്നലെ രാത്രി 9 വരെയുള്ള കണക്കാണിത്. ചിലയിടങ്ങളിൽ രാത്രിയും പത്രിക നൽകൽ തുടരുന്നതിനാൽ അന്തിമ കണക്കിൽ ചെറിയ മാറ്റങ്ങളുണ്ടാകും. ഇന്നാണ് സൂക്ഷ്മ പരിശോധന. പിൻവലിക്കാനുള്ള സമയപരിധി 24ന് അവസാനിക്കുന്നതോടെ മത്സര ചിത്രം തെളിയും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ ജില്ലയിലെ തിരഞ്ഞെടുപ്പ് രംഗം കലങ്ങി മറിഞ്ഞ സ്ഥിതിയിലാണ്.
യുഡിഎഫിനും എൽഡിഎഫിനും പല തദ്ദേശ സ്ഥാപനങ്ങളിലും വിമതരുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ കോൺഗ്രസും കോൺഗ്രസ് സീറ്റുകളിൽ മുസ്‌ലിം ലീഗും പത്രിക നൽകിയ ഇരുപതിലേറെ തദ്ദേശ സ്ഥാപനങ്ങളുണ്ട്. സിപിഎമ്മും സിപിഐയും നേർക്കു നേർ മത്സരിക്കുന്ന ഒട്ടേറെ വാർഡുകളും പഞ്ചായത്തുകളുമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വത്തിനു മുന്നിൽ ഇന്നും നാളെയും കൂടി സമയമുണ്ട്. ലീഗിനും കോൺഗ്രസിനും സിപിഎമ്മിനും ജില്ലയിൽ വിമതരുണ്ട്. അരീക്കോട്, കോഡൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ ലീഗും കോൺഗ്രസും മത്സരിച്ച് വിമത സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.
മുന്നണി ധാരണപ്രകാരം ലീഗിനു വിട്ടുനൽകിയ സീറ്റിൽ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനു നൽകിയ സീറ്റുകളിൽ ലീഗ് പ്രവർത്തകരും വിമതരായി രംഗത്തുണ്ട്. തിരൂരങ്ങാടിയുൾപ്പെടെയുള്ള നഗരസഭകളിൽ ലീഗ് സ്ഥാനാർഥികൾ സ്വന്തം പാർട്ടിക്കെതിരെ വിമതരായി മത്സരിക്കുന്നു. മഞ്ചേരി നഗരസഭയിലെ കോടതിപ്പടി വാർഡിൽ സിപിഎമ്മിന്റെ 2 ബ്രാഞ്ച് സെക്രട്ടറിമാർ പത്രിക നൽകി. ഒരാൾ പിൻവലിച്ചില്ലെങ്കിൽ ബ്രാഞ്ച് സെക്രട്ടറിമാർ തമ്മിലുള്ള പോരിനു വഴിയൊരുങ്ങും. വേങ്ങര, വെട്ടത്തൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ സിപിഎമ്മും സിപിഐയും നേർക്കു നേർ മത്സരിക്കുന്നു.
നിലമ്പൂരിൽ എല്ലാ പാർട്ടികൾക്കും വിമത ശല്യമുണ്ട്. സ്ഥാനാർഥി നിർണയത്തിൽ അവഗണിച്ചെന്നാരോപിച്ച് ഇവിടെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ രാജി ഭീഷണി മുഴക്കി. ചില ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കിയ വെൽഫെയർ പാർട്ടി 2 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ഒറ്റയ്ക്കു മത്സരിക്കും. വണ്ടൂർ ഡിവിഷനിൽനിന്നു സുഭദ്ര വണ്ടൂരും ചങ്ങരംകുളം ഡിവിഷനിൽ ബാസിത് താനൂരും ആണ് മത്സരിക്കുന്നത്.
ഇരുവരും നാമനിർദേശപത്രിക സമർപ്പിച്ചു. സുഭദ്ര വണ്ടൂർ, വെൽഫെയർ പാർട്ടി ജില്ലാ വൈസ്പ്രസിഡന്റാണ്. പാർട്ടി ജില്ലാ കമ്മിറ്റിയംഗമാണ് ബാസിത്.കരുളായി പഞ്ചായത്തിലല്ലാതെ സീറ്റ് ലഭിച്ചില്ലെങ്കിലും യുഡിഎഫിനോട് ചേർന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിൽപ്. അരീക്കോട് ഉൾപ്പെടെ പല പഞ്ചായത്തുകളിലും യുഡിഎഫ് തൃണമൂലുമായി സഹകരിക്കുന്നുണ്ട്. തൃണമൂലിന്റെ പിന്തുണയുള്ള യുഡിഎഫ് സ്ഥാനാർഥിയെന്ന് ബോർഡുകളിൽ വിശേഷിപ്പിക്കുകയും ചെയ്യുന്നു.










