കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിയടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിൽ ലോറി ഉടമ അക്ബറിനെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഗുരുതര വീഴ്ചയുണ്ടായതായും പൊലീസ് വ്യക്തമാക്കി.
ഹെവി ലൈസൻസ് ഇല്ലാത്ത ഡ്രൈവറെ വാഹനം ഓടിക്കാൻ അനുവദിച്ചത് ഉടമ അറിഞ്ഞുകൊണ്ടാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് ഗുരുതരമായ അനാസ്ഥയാണെന്ന് പൊലീസ് പറഞ്ഞു. ലോറിയിൽ ജിപിഎസ് പ്രവർത്തിച്ചിരുന്നില്ലെന്നും സ്പീഡ് ഗവർണർ ഇല്ലായിരുന്നെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കാനും പെർമിറ്റ് റദ്ദാക്കാനും നടപടികൾ ആരംഭിക്കും.
അപകടത്തിൽ വാഹനം ഓടിച്ച ഡ്രൈവർക്ക് ഹെവി ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം ഇയാൾ ആദ്യമായാണ് വാഹനം ഓടിച്ചതെന്നും വ്യക്തമാക്കുന്നു. ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ 16 വർഷം പഴക്കമുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നും അമിതഭാരവും അമിതവേഗതയും അപകടത്തിന് കാരണമായെന്നും കണ്ടെത്തി. വളവിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.






