കണ്ണൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടിയെയും നേതാക്കളെയും എൻഫോഴ്‌സ്മെന്റ്റ് ഡയറക്ടറേറ്റ് പ്രതിചേർത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആ ഗൂഢാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും അത് ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
“കൊടകര കുഴൽപ്പണ കേസിൽ ഉൾപ്പെട്ടവരെ രക്ഷപ്പെടാൻ സഹായിച്ചവരാണ് ഇഡി. കൈക്കൂലി ചോദിച്ചുവാങ്ങി മുന്നോട്ടുപോകുന്നവരാണ് അവർ. കഴിഞ്ഞ പത്തുവർഷത്തിനിടെ ഇഡി എടുത്തത് 193 കേസുകളാണെന്ന് ലോക്‌സഭയിലും രാജ്യസഭയിലും മന്ത്രി പറഞ്ഞ കണക്കുണ്ട്. എന്നാൽ, അതിൽ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകൾ മാത്രമാണ്.
രാഷ്ട്രീയപ്രേരിതമായ നിലപാട് സ്വീകരിച്ചുകൊണ്ട് പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ ഒരു തെളിവുമില്ലാതെ കേസുണ്ടാക്കുന്നു. സിപിഎമ്മിനെതിരേയും ഇടതു മുന്നണിക്കെതിരേയും കള്ളക്കഥ സൃഷ്ടിക്കുകയാണ്. പാർട്ടിയെയും പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാരായിരുന്ന മൂന്നു നേതാക്കളെയും പ്രതിയാക്കി. ഇങ്ങനെ ഓരോരോ ഇല്ലാക്കഥ പറഞ്ഞ് എൽഡിഎഫിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിൽ നിർത്താമെന്നാണ് ഇഡി ധരിക്കുന്നതെങ്കിൽ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങൾ നൽകും. എന്നാൽ സിപിഎമ്മിനെയോ എൽഡിഎഫിനെയോ ഏതെങ്കിലും രീതിയിൽ പോറലേൽപ്പിക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണ ഇഡിയ്ക്കും കേന്ദ്രസർക്കാരിനും വേണ്ട. ഇതുകൊണ്ടൊന്നും ഞങ്ങളുടെ വോട്ടൊന്നും മാറില്ല.




