കോഴിക്കോട്: വടകര മാടാക്കര പള്ളിയിലെ സംഘർഷത്തെ തുടർന്ന് മഹല്ല് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്ത് വഖഫ് ബോർഡ്. ഈ മാസം എട്ടിന് മഹല്ല് ഭാരവാഹികളും എതിർകക്ഷികളും നേരിട്ട് ഹാജരാകണമെന്ന് വഖഫ് ബോർഡ് നിർദേശിച്ചു. അതുവരെ പള്ളിയുടെ പരിപാലന ചുമതല മുതവല്ലിക്ക് കൈമാറുകയും ചെയ്തു.
തലശ്ശേരി കോടതിയിലെ അഭിഭാഷകൻ അബൂബക്കർ സിദ്ദീഖിനെയാണ് മുതവല്ലിയായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് കഴിഞ്ഞ ദിവസം പള്ളിയിൽ സംഘർഷത്തിന് കാരണമായത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശിയിരുന്നു.
അബ്ദുറഹ്‌മാൻ ഫൈസി പൊന്മളയാണ് നിലവിലെ ഖത്തീബ്. ഇദ്ദേഹത്തെ മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ തർക്കം രൂക്ഷമായതിനെ തുടർന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പാണക്കാട് കുടുംബം ഇടപെട്ടിരുന്നു.
കഴിഞ്ഞ റമദാനിലെ ജുമുഅയ്ക്ക് മാത്രം ഖത്തീബായി തുടരാൻ അനുമതി നൽകിയാണ് അന്ന് താൽക്കാലിക പരിഹാരം കണ്ടെത്തിയത്. എന്നാൽ, ഇതിന് ശേഷവും അബ്ദുറഹ്‌മാൻ ഫൈസി ഖത്തീബായി തുടരുകയായിരുന്നു.
നബിദിനത്തോടനുബന്ധിച്ച് പള്ളിയിൽ നടന്ന മൗലിദ് പാരായണത്തിന് നിലവിലെ ഖത്തീബ് നേതൃത്വം നൽകിയതോടെയാണ് വീണ്ടും തർക്കം ഉടലെടുത്തത്. പരിപാടിക്ക് ഖത്തീബിന് അനുമതിയില്ലെന്നും അദ്ദേഹത്തെ പള്ളിയിൽ നിന്ന് മാറ്റണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു.
എന്നാൽ ഖത്തീബ് തന്നെ ചടങ്ങുകൾക്ക് നേതൃത്വം നൽകണമെന്ന നിലപാടാണ് പള്ളി കമ്മിറ്റിയും അനുകൂലിക്കുന്ന വിഭാഗവും സ്വീകരിച്ചത്. ഇതോടെ വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
അതേസമയം, പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ചോമ്പാല സ്റ്റേഷനിലെ എസ്.ഐ ഷമീൽ ഉൾപ്പെടെ അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റി. ഇവരെ കോഴിക്കോട് റൂറൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലേക്കാണ് മാറ്റിയത്.
പയ്യോളി എസ്.എച്ച്.ഒ ജയ്‌മോൻ പി.ജെയെ ചോമ്പാല എസ്.എച്ച്.ഒ ആയി നിയമിക്കുകയും ചെയ്തു.




