മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ പിന്തുണച്ച് സിപിഐഎം നേതാവ് ടി.കെ. ഹംസ. കാന്തപുരം പറഞ്ഞത് പിതൃതുല്യമായ നിർദേശമാണെന്നും അനാവശ്യമായാണ് പരാമർശത്തെ വിവാദമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന് മതപരമായ കാര്യങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ടി.കെ. ഹംസ പ്രതികരിച്ചു.
മുസ്‌ലിം സ്ത്രീകൾക്ക് ഒന്നും പാടില്ലെന്ന നിലപാടല്ല കാന്തപുരം സ്വീകരിച്ചതെന്ന് ടി.കെ. ഹംസ വ്യക്തമാക്കി. ഓണാഘോഷവുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് തോന്നിയ അഭിപ്രായമാണ് പറഞ്ഞത്. ആരെയും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയല്ല പരാമർശമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സ്ത്രീകളുടെ അതിപ്രസരം പാടില്ലെന്ന അഭിപ്രായമാണ് കാന്തപുരം പ്രകടിപ്പിച്ചതെന്നും ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ നിലപാടല്ലെന്നും ടി.കെ. ഹംസ കൂട്ടിച്ചേർത്തു.
കുട്ടികൾ പരിധിവിടുമ്പോൾ അത് ചൂണ്ടിക്കാണിക്കാനുള്ള അധികാരം പിതാവിനില്ലെന്ന് പറയാനാകില്ലെന്നും ടി.കെ. ഹംസ പറഞ്ഞു. പരിധിവിടുന്ന പ്രവൃത്തികൾ ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യാനിയായാലും അപകടകരമാണ്. അത് ചൂണ്ടിക്കാണിക്കാൻ മതപണ്ഡിതന്മാർക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാന്തപുരത്തിന്റെ പരാമർശം വലിയ രാഷ്ട്രീയ വിഷയമാക്കേണ്ടതില്ലെന്നും ടി.കെ. ഹംസ പറഞ്ഞു. വിഷയത്തിൽ ഇടതുപക്ഷം പ്രത്യേക നിലപാട് സ്വീകരിച്ചിട്ടില്ലെന്നും തീരുമാനമെടുക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ നേതാക്കൾ നടത്തിയ വിമർശനങ്ങൾ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാന്തപുരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കൊപ്പമാണെന്ന് ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ടി.കെ. ഹംസ പറഞ്ഞു. അദ്ദേഹം നിലപാട് വ്യക്തമാക്കാത്തിടത്തോളം കാലം കാന്തപുരത്തിന്റെ പേരിൽ രാഷ്ട്രീയ നിലപാട് ആരോപിച്ച് അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




