ബെംഗളൂരൂ: കർണാടകയിൽ പട്ടാപകൽ പോലീസെന്ന വ്യാജേന എത്തിയ സംഘം റിയൽ എസ്റ്റേറ്റ് വ്യാവസായിയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയും അരക്കിലോ സ്വർണ്ണാഭരണങ്ങളും കവർന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഹോംബലേഗൗഡയും മറ്റും വീട്ടിലുണ്ടായിരുന്ന സമയത്താണ് നാലംഗ സംഘം അതിക്രമിച്ചു കയറിയത്.
പോലീസ് യൂണിഫോമിലെത്തിയ നാലുപേരാണ് യെലഹങ്ക സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയത്. പ്രദേശത് ഒരു കുറ്റകൃത്യം നടന്നതായും വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉള്ളിൽ കടന്നത്.
പ്രവേശിച്ച ഉടൻ പ്രതികൾ തോക്കും കത്തിയും കാണിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തി കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും കൈക്കലാക്കിയ സംഘം, മൊബൈൽ ഫോണുകളും തട്ടിയെടുത്ത ശേഷമാണ് രക്ഷപ്പെട്ടത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.










