റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. റിയാദ്–ദമ്മാം ഹൈവേയിലെ റുമാഹ് മേഖലയിൽ ഉണ്ടായ അപകടത്തിൽ പത്തനംതിട്ട റാന്നി പൂഭരണി സ്വദേശിയായ രാജേഷ് കുമാർ (42) ആണ് മരിച്ചത്.
റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്. റിയാദിൽ നിന്ന് അൽ അഹ്സയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ചരക്കുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രാജേഷുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് കമ്പനി അധികൃതർ വാഹനത്തിലെ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം പുറത്തറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം റുമാഹ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മണിയൻ നായരുടെയും മണിയമ്മയുടെയും മകനാണ് രാജേഷ് കുമാർ. ഭാര്യ: ദീപ. മക്കൾ: പ്രണവ്, പൗർണമി.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി. വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഭാരവാഹികളായ ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സമദ് നിലമ്പൂർ, കമ്പനി പ്രതിനിധി മുനീർ നിലമ്പൂർ, ബന്ധു രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.




