കൊച്ചി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് 50 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി മലേഷ്യൻ കുടുംബം രംഗത്ത്. എറണാകുളം സ്വദേശിയായ സാദിഖിനെതിരെയാണ് തമിഴ് വംശജരായ മലേഷ്യൻ സ്വദേശികൾ പരാതി നൽകിയിരിക്കുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയുടെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.
രോഗിയായ 63-കാരൻ തമിഴരശൻ രണ്ട് വർഷം മുൻപ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കേരളത്തിലെത്തിയിരുന്നു. സ്ഥിരമായി ഡയാലിസിസിന് വിധേയനായിരുന്ന അദ്ദേഹത്തെ ചികിത്സയ്ക്കായി കേരളത്തിലേക്ക് എത്തിക്കാൻ ഒരു സുഹൃത്ത് വഴിയാണ് സാദിഖിനെ പരിചയപ്പെടുത്തിയത്. തുടർന്ന് ശസ്ത്രക്രിയയ്ക്കുള്ള നടപടികൾ പൂർത്തിയാക്കാമെന്ന് പറഞ്ഞ് സാദിഖ് ആദ്യം അഞ്ച് ലക്ഷം രൂപ നേരിട്ടും പിന്നീട് 45 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും വാങ്ങിയതായി കുടുംബം പറയുന്നു. ബാങ്ക് ഇടപാടുകളുടെ രേഖകളും ഇവരുടെ കൈവശമുണ്ട്.
എന്നാൽ പണം കൈപ്പറ്റിയതിന് പിന്നാലെ സാദിഖിനെ ബന്ധപ്പെടാനാകാതായതോടെയാണ് കുടുംബത്തിന് സംശയം തോന്നിയത്. പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് രോഗിയുടെ പേരിൽ യാതൊരു രജിസ്ട്രേഷനും ഇല്ലെന്നും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട രേഖകൾ വ്യാജമാണെന്നും മനസ്സിലായത്. ഇതിനിടെ തമിഴരശന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
രണ്ടാഴ്ച മുൻപ് രോഗിയുടെ സഹോദരിയും ബന്ധുക്കളും കൊച്ചിയിലെത്തി സാദിഖിനെ നേരിൽ കണ്ടപ്പോൾ പണം തിരികെ നൽകാൻ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടതായാണ് ഇവരുടെ ആരോപണം. പിന്നീട് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയെങ്കിലും അകത്ത് പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും തുടർന്ന് പൊലീസ് സ്ഥലത്തെത്തി സാദിഖുമായി സംസാരിച്ച ശേഷമാണ് എല്ലാവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും കുടുംബം പറയുന്നു.
സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിട്ടില്ലെന്നും, പണം തിരികെ ലഭിക്കാതെ മലേഷ്യയിലേക്ക് മടങ്ങാനാകില്ലെന്നുമാണ് രോഗിയുടെ സഹോദരിയുടെ പ്രതികരണം. പണം കൈമാറിയതിന്റെ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ കൊച്ചി നോർത്ത് പൊലീസിന് കൈമാറിയതായും കുടുംബം അറിയിച്ചു.


