ബമാകോ: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ നടന്ന ചാവേർ ആക്രമണത്തിൽ പ്രതിരോധ മന്ത്രി സദിയോ കമാറ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള അദ്ദേഹത്തിന്റെ വസതിയെയാണ് സ്‌ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഉപയോഗിച്ച് ലക്ഷ്യമിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരസംഘങ്ങളും വിഘടനവാദികളും ഒരേസമയം നടത്തിയ ഏകോപിത ആക്രമണങ്ങളുടെ ഭാഗമായാണ് സംഭവം നടന്നതെന്ന് സർക്കാർ വ്യക്തമാക്കി.
ശനിയാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. മന്ത്രിയുടെ വസതിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ശേഷം ശക്തമായ സ്‌ഫോടനമാണ് ഉണ്ടായത്. സുരക്ഷാസേനയുമായി ഏറ്റുമുട്ടലും നടന്നതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ പ്രതിരോധ മന്ത്രി സദിയോ കമാറക്ക് ഗുരുതരമായി പരിക്കേറ്റു; പിന്നീട് ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്ന് അംഗങ്ങളും കൊല്ലപ്പെട്ടു. വസതിക്ക് വലിയ നാശനഷ്ടം സംഭവിക്കുകയും സമീപത്തെ ഒരു പള്ളി ഭാഗികമായി തകരുകയും ചെയ്തു. പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ ചിലരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജെഎൻഐഎം (JNIM) എന്ന സംഘടനയും വിഘടനവാദി ഗ്രൂപ്പായ എഫ്എൽഎ (FLA) യും ചേർന്നാണ് കാത്തി, ഗാവോ, കിഡാൽ, സെവാരെ, മോപ്തി എന്നിവിടങ്ങളിൽ ഏകകാലിക ആക്രമണങ്ങൾ നടത്തിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും വലിയ ഏകോപിത ആക്രമണങ്ങളിലൊന്നായി ഇതിനെ വിലയിരുത്തുന്നു. വടക്കൻ നഗരമായ കിഡാൽ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് എഫ്എൽഎ അവകാശപ്പെടുകയും ചെയ്തു. അതേസമയം, മാലി സൈന്യത്തെ സഹായിച്ചിരുന്ന റഷ്യൻ കൂലിപ്പടയാളികൾ അവിടെ നിന്ന് പിൻമാറുന്നതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തെ തുടർന്ന് ഭരണകൂട തലവൻ ജനറൽ അസിമി ഗോയിറ്റയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. രാജ്യവ്യാപകമായി അതീവ ജാഗ്രത പ്രഖ്യാപിക്കുകയും ബമാകോയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇക്കോവാസ് അടക്കമുള്ള പ്രാദേശിക സംഘടനകളും വിവിധ രാജ്യങ്ങളിലെ നേതാക്കളും സംഭവത്തിൽ ആശങ്കയും അപലപനവും രേഖപ്പെടുത്തി.
2020-ലെ സൈനിക അട്ടിമറിയ്ക്ക് ശേഷം മാലിയിലെ സുരക്ഷാ സ്ഥിതി തുടർച്ചയായി മോശമാകുകയാണ്. ഐക്യരാഷ്ട്രസഭ സമാധാന സേനയും ഫ്രഞ്ച് സൈന്യവും പിൻവാങ്ങിയതിന് പിന്നാലെ രാജ്യത്ത് സുരക്ഷ ഉറപ്പാക്കാൻ റഷ്യൻ സേനയുടെ സഹായം തേടിയിരുന്നു. എന്നിരുന്നാലും വടക്കും കിഴക്കും പ്രദേശങ്ങളിൽ ഭീകരസംഘങ്ങളുടെ സ്വാധീനം ഇപ്പോഴും ശക്തമായി തുടരുകയാണ്.




