ലഖ്‌നൗ : തെരുവ് നായയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ബിഹാർ സ്വദേശിയായ മുപ്പത്തിയഞ്ചുകാരൻ ബിഹാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മഥുരയിലെ ഗൗര നഗറിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. പ്രതിയുടെ വീടിന് പിന്നിലെ കുറ്റിക്കാട്ടിൽ നായയുടെ ജഡം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നായ ക്രൂരമായ പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു. പ്രതിയുടെ വീടിനുള്ളിൽ കണ്ടെത്തിയ രക്തക്കറകൾ കുറ്റകൃത്യത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. വിശന്നു വലഞ്ഞുനിന്ന തെരുവ് നായയ്ക്ക് ഭക്ഷണം നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് പ്രതി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. വീട്ടിലെത്തിച്ച നായയെ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജഡം വീടിന് പുറത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത്.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും സമഗ്രമായ അന്വേഷണം നടക്കുമെന്നും സർക്കിൾ ഓഫീസർ പീതം പാൽ സിങ് വ്യക്തമാക്കി. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






