ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടർന്ന് കുടിവെള്ള സ്രോതസ്സുകൾ മലിനമായതോടെ മാന്നാറിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ നിരവധി പ്രദേശങ്ങളിലാണ് ദിവസങ്ങളായി കുടിവെള്ളത്തിനായി ജനങ്ങൾ ബുദ്ധിമുട്ടുന്നത്.
വള്ളക്കാലി, പാവുക്കര, വിഷവർശ്ശേരിക്കര, ഇരമത്തൂർ, കൊച്ചുതറ, മണപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകളിൽ ചെളിയും മാലിന്യങ്ങളും നിറഞ്ഞതോടെ വെള്ളം കുടിക്കാനോ പാചകത്തിനോ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.
പൈപ്പ് ലൈൻ വഴി ലഭിച്ചിരുന്ന കുടിവെള്ള വിതരണവും ഏതാനും ദിവസങ്ങളായി നിലച്ചിരിക്കുകയാണ്. മാന്നാറിലേക്ക് വെള്ളം എത്തിക്കുന്ന പ്രായിക്കര ജലശുദ്ധീകരണ ശാലയിലെ മോട്ടോർ പമ്പ് സെറ്റ് ഹൈ വോൾട്ടേജ് കാരണം തകരാറിലായതാണ് വിതരണം തടസ്സപ്പെടാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ചെന്നിത്തല പഞ്ചായത്തിലും കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർ വീടുകളിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ കുടിവെള്ളം ലഭിക്കാത്തത് ജനങ്ങളുടെ ദുരിതം വർധിപ്പിച്ചു. മാന്നാർ പഞ്ചായത്തിലെ 16, 17, 18 വാർഡുകളിലും കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്.
കുടിവെള്ളക്ഷാമം രൂക്ഷമായതോടെ 1, 2, 3, 4 വാർഡുകളിൽ പഞ്ചായത്ത് ഭരണസമിതി ടാങ്കറുകളിൽ വെള്ളമെത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടൈറ്റസ് കുര്യൻ, രണ്ടാം വാർഡ് മെമ്പർ ലേഖന കുമാരി എന്നിവർ നേരിട്ടെത്തിയാണ് വെള്ളം വിതരണം ചെയ്തത്.
നാലാം വാർഡിൽ വാർഡ് മെമ്പർ കലാധരൻ കൈലാസവും വലിയ കാനുകളിൽ വെള്ളമെത്തിച്ചു നൽകി. വരും ദിവസങ്ങളിലും പ്രദേശത്ത് ആവശ്യമായ സഹായങ്ങളും തുടർനടപടികളും ഉറപ്പാക്കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.


