കോട്ടയം: മരിയസദനം അന്തേവാസികളുടെ വോട്ടവകാശം നിഷേധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളിയെങ്കിലും സംഭവം രാഷ്ട്രീയ വിവാദമായി കത്തുന്നു. ഹർജി നൽകിയ ജോമോൻ ജേക്കബ് ഓടയ്ക്കൽ, തോമസ് പള്ളിയിൽ എന്നിവരുടെ നടപടി അന്തേവാസികളെ അപമാനിക്കലാണെന്നും അനീതിയാണെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ആത്മീയ ദൗത്യ സ്ഥാപനത്തെ രാഷ്ട്രീയ നേട്ടത്തിനായി വലിച്ചിഴച്ചത് നാടിന് അപമാനകരമാണെന്ന പൊതുവികാരം ശക്തമാണ്.
ഹർജിക്ക് പിന്നിലെ രാഷ്ട്രീയ ബന്ധം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പാലാ എംഎൽഎ മാണി സി. കാപ്പന്റെ അടുത്ത അനുയായിയാണ് ഹർജി നൽകിയവരിൽ ഒരാളായ ജോമോൻ ജേക്കബ് ഓടയ്ക്കൽ. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിവസം എംഎൽഎയോടൊപ്പം വോട്ട് ചെയ്യാൻ പോയതും ജോമോൻ ഓടയ്ക്കലായിരുന്നു. ഇതോടെ വിഷയത്തിന് പിന്നിൽ യുഡിഎഫ് രാഷ്ട്രീയമാണെന്ന ആരോപണം ശക്തമായി.
മരിയസദനം സ്ഥിതി ചെയ്യുന്ന വാർഡിൽ ഇത്തവണ മത്സരിക്കുന്നത് മാണി സി. കാപ്പന്റെ പാർട്ടിയായ കെ.ഡി.പി.യുടെ സ്ഥാനാർഥിയാണ്. സ്ഥാനാർഥിക്കുവേണ്ടി വോട്ട് അഭ്യർഥിച്ച് വീട് കയറിയ സംഘത്തിൽ എംഎൽഎയുടെ ഭാര്യയ്‌ക്കൊപ്പം ജോമോൻ ജേക്കബും ഉണ്ടായിരുന്നു.
വോട്ട് ചെയ്യാതെ അന്തേവാസികൾ:
ഈ വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കേരള കോൺഗ്രസ് (എം) ലെ ജിജി ബൈജുവാണ്. സ്ഥാനാർഥിയുടെ ഭർത്താവ് ബൈജു കൊല്ലംപറമ്പിൽ മരിയസദനത്തിന്റെ ആരംഭകാലം മുതൽക്കേ സ്ഥാപനത്തിന് സഹായങ്ങൾ നൽകി വരുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ അന്തേവാസികളുടെ വോട്ട് എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് ലഭിച്ചേക്കുമോയെന്ന ഭീതിയിലാണ് വോട്ടവകാശം നിഷേധിക്കാൻ എംഎൽഎയുടെ അടുത്ത അനുയായിയെ ഉപയോഗിച്ച് നീക്കം നടത്തിയതെന്നാണ് വിലയിരുത്തൽ. എംഎൽഎ താമസിക്കുന്ന വാർഡിൽ സ്വന്തം പാർട്ടി സ്ഥാനാർഥി പരാജയപ്പെടുന്നത് ഒഴിവാക്കാനാണ് ഈ നീക്കം നടത്തിയതെന്നും കരുതപ്പെടുന്നു.
രാഷ്ട്രീയ സമ്മർദ്ദവും അന്തേവാസികൾക്കെതിരെയുള്ള നീക്കവും കാരണം മരിയസദനം ഡയറക്ടർ അടക്കമുള്ളവരും അന്തേവാസികളും വോട്ട് ചെയ്യുന്നതിൽ നിന്നും പിന്മാറി.
കോടതി വിമർശനം: ‘രോഗം സുഖമായവർ’ മാനസിക രോഗികൾക്കാണ് വോട്ടവകാശം നിഷേധിക്കാൻ ശ്രമിച്ചതെന്ന ചില വൃത്തങ്ങളിലെ സംസാരം വാസ്തവമല്ല. രോഗം ഭേദമായിട്ടും വീട്ടുകാർ തിരികെ കൊണ്ടുപോകാൻ തയ്യാറാകാത്ത, പോകാൻ മറ്റ് ഇടമില്ലാത്ത, പൂർണ്ണ ബോധത്തോടെ പുനരധിവാസ കേന്ദ്രത്തിൽ തുടരുന്ന അന്തേവാസികളാണ് ഇവർ. ഇത് ബോധ്യമായതിനാലാണ് കോടതി ഹർജിക്കാരെ രൂക്ഷമായി വിമർശിച്ച് ഹർജി തള്ളിയത്. എംഎൽഎയും ഹർജിക്കാരനും ഒരുമിച്ച് വോട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ, ആലംബഹീനരെ പോലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ ശ്രമിച്ച എംഎൽഎയുടെ പ്രതിച്ഛായക്ക് ഇത് മങ്ങലേൽപ്പിച്ചിരിക്കുകയാണ്.




