ദോഹ: ഖത്തറിലെ സമുദ്രഗതാഗത മേഖലയിൽ മുൻകരുതൽ നടപടിയായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കപ്പലുകൾ, ബോട്ടുകൾ, മത്സ്യബന്ധന യാനങ്ങൾ ഉൾപ്പെടെ എല്ലാ സമുദ്ര ഗതാഗതവും സാധാരണ നിലയിലേക്ക് മടങ്ങി. ഞായറാഴ്ച മുതൽ എല്ലാ കപ്പലുകൾക്കും തടസ്സങ്ങളില്ലാതെ സർവീസ് നടത്താൻ അനുമതി നൽകിയതായി മന്ത്രാലയം വ്യക്തമാക്കി.
പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോൾ നീക്കിയത്. പുതിയ നിർദ്ദേശപ്രകാരം വിനോദസഞ്ചാര ബോട്ടുകൾ ഉൾപ്പെടെയുള്ള കപ്പലുകൾക്ക് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തനാനുമതി ഉണ്ടായിരിക്കും. എന്നാൽ ലൈസൻസുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് സമയപരിധി ബാധകമല്ലെന്നും ഏതു സമയത്തും കടലിൽ സഞ്ചരിക്കാമെന്നും അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം, വി.എച്ച്.എഫ് റേഡിയോ തുടങ്ങിയ സംവിധാനങ്ങൾ എല്ലാ കപ്പലുകളിലും പ്രവർത്തനസജ്ജമാക്കണമെന്നും ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടു. സമുദ്രഗതാഗതം പൂർണ്ണമായി പുനരാരംഭിക്കുന്നത് ഖത്തറിലെ വ്യാപാര-ലോജിസ്റ്റിക്സ് മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം അന്യായമായ നിരക്ക് വർധനവ് അനുവദിക്കില്ലെന്നും ഉപഭോക്തൃ താൽപര്യം സംരക്ഷിക്കാൻ കർശന നിരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.




