തിരുവനന്തപുരം: ചെങ്കോട്ട്കോണത്ത് ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്. എങ്ങനെ തീപിടിച്ചുവെന്ന് അറിയാൻ ഫോറൻസിക് ലാബ് റിപ്പോർട്ട് കിട്ടണമെന്നാണ് പൊലീസിൻ്റെ മറുപടി. ഇതുവരെ അട്ടിമറി സൂചനകൾ ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ സ്‌കൂൾ അധികൃതർ ഇപ്പോഴും സംഭവത്തിൽ അട്ടിമറി സംശയിക്കുന്നുണ്ട്.
തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത മൂന്ന് ബസുകളാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ കത്തിയത്. തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ അറിയിച്ചത്. പിന്നീട് ഫയർഫോഴ്സ് സംഘം എത്തി തീയണച്ചു. ബസുകൾ മനപ്പൂർവ്വം ആരോ തീയിട്ടതാണെന്ന സംശയമാണ് ഉയരുന്നതെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്. ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.







