കോട്ടയം : നഗരസഭാ ഭരണമുറപ്പിക്കാൻ സ്വതന്ത്രരുടെ പിന്തുണ തേടുന്ന യു.ഡി.എഫിന് വെല്ലുവിളിയായി കോൺഗ്രസ് വിമത മായ രാഹുലിന്റെ അവകാശവാദം. പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തിന് തനിക്കും അർഹതയുണ്ടെന്നും ആദ്യ ടേമിൽ തന്നെ ഈ പദവി വേണമെന്നും മായ രാഹുൽ വ്യക്തമാക്കി. ഇക്കാര്യം അവർ യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കും. തിരഞ്ഞെടുപ്പിൽ വിജയിച്ച നാല് സ്വതന്ത്രരിൽ ഒരാളായ മായയുടെ നിലപാട് കേവല ഭൂരിപക്ഷത്തിനായി നെട്ടോട്ടമോടുന്ന യു.ഡി.എഫിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മുൻ സി.പി.എം അംഗം ബിനു പുളിക്കാക്കണ്ടം, മകൾ ദിയ, സഹോദരൻ ബിജു എന്നിവർക്കൊപ്പം മായ രാഹുലിന്റെയും പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു യു.ഡി.എഫ്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 14 സീറ്റുകളിലേക്ക് എത്താൻ മായയുടെ പിന്തുണ അനിവാര്യമാണ്. ബിനു പുളിക്കാക്കണ്ടത്തിന്റെ മകൾ ദിയയ്ക്ക് ചെയർപേഴ്സൺ സ്ഥാനം നൽകി ഭരണം ഉറപ്പാക്കാൻ നീക്കം നടത്തുന്നതിനിടയിലാണ് മായ രാഹുൽ അധ്യക്ഷ പദവിക്കായി രംഗത്തെത്തിയത്. സ്വതന്ത്രർ ഭരണം തീരുമാനിക്കുന്ന പാലായിൽ മായയുടെ പുതിയ ആവശ്യം മുന്നണിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത തിരിച്ചടിയായി മാറിയിരിക്കുകയാണ്.




