ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന യുവാക്കളുടെ പ്രതിഷേധം നിരീക്ഷിക്കാൻ ഡൽഹി പൊലീസ് മെറ്റ സ്മാർട്ട് ഗ്ലാസ് ഉപയോഗിക്കുന്നുവെന്ന ആരോപണം ഉയരുന്നു. മെറ്റ സ്മാർട്ട് ഗ്ലാസ് ധരിച്ചിരിക്കുന്നതായി പറയപ്പെടുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതോടെയാണ് വിവാദം ശക്തമായത്.
സമരക്കാരെ നിരീക്ഷിക്കാനും അവരുടെ ദൃശ്യങ്ങൾ പകർത്താനും പ്രത്യേക പൊലീസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. മൊബൈൽ ഫോണുകളിലും മറ്റ് ഉപകരണങ്ങളിലുമായി പ്രതിഷേധക്കാരുടെ ചിത്രങ്ങളും വീഡിയോകളും ശേഖരിക്കുന്നവരിൽ പൊലീസിന്റെ ആളുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അവരുടെ വാദം. ഇതിന് പുറമേ മെറ്റ സ്മാർട്ട് ഗ്ലാസ് പോലുള്ള നൂതന ഉപകരണങ്ങളും ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.
പ്രതിഷേധത്തിനിടെ ഒരു യുവതിയെ മർദിച്ചെന്ന ആരോപണം നേരിട്ട അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സന്ദീപ് ലാംബയാണ് മെറ്റ സ്മാർട്ട് ഗ്ലാസ് ധരിച്ച് പ്രതിഷേധ സ്ഥലത്ത് എത്തിയതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. മുമ്പത്തെ ദൃശ്യങ്ങളിൽ അദ്ദേഹം സാധാരണ കണ്ണടയാണ് ധരിച്ചിരുന്നതെന്നും, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ദൃശ്യങ്ങൾ പകർത്താനും രേഖപ്പെടുത്താനുമാണ് സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ചതെന്നുമാണ് വിമർശനം.
യുവതിയെ മർദിച്ച സംഭവം വിവാദമായതിന് പിന്നാലെ സന്ദീപ് ലാംബയെ ജന്തർ മന്തറിലെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തക ഗീതാഞ്ജലി വാങ്ചുക്കിനെതിരെയും ഇയാൾ മോശമായി പെരുമാറിയെന്ന ആരോപണവും പ്രതിഷേധസംഘാടകർ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, മെറ്റ സ്മാർട്ട് ഗ്ലാസ് എന്നത് ക്യാമറ, മൈക്രോഫോൺ, സ്പീക്കർ എന്നിവ ഉൾക്കൊള്ളുന്ന സ്മാർട്ട് കണ്ണടയാണ്. റേ-ബാൻ, ഓക്‌ലി തുടങ്ങിയ ബ്രാൻഡുകളുമായി സഹകരിച്ച് മെറ്റ വികസിപ്പിച്ച ഈ ഉപകരണം ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പകർത്താനും തത്സമയ സംപ്രേഷണം നടത്താനും കഴിവുള്ളതാണ്. ചില മോഡലുകളിൽ ലെൻസിൽ തന്നെ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന സംവിധാനവും മെറ്റ നിർമിതബുദ്ധി പിന്തുണയും ലഭ്യമാണ്.
അതേസമയം, പ്രതിഷേധം നിരീക്ഷിക്കാൻ മെറ്റ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ചെന്ന ആരോപണത്തിൽ ഡൽഹി പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




