കൊച്ചി: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാരിനും അഭിഭാഷകനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള പ്രതികളെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ അനുമതി വൈകിപ്പിക്കുന്നത് മനഃപൂർവമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.
അടുത്ത വെള്ളിയാഴ്ചയ്ക്കകം പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കോടതി നിർദേശം പാലിക്കാത്തതിൽ വിശദീകരണം നൽകാൻ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി.
ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് ഇന്നലെ മാത്രമാണ് അറിഞ്ഞതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. വകുപ്പ് സെക്രട്ടറിക്ക് യഥാസമയം വിവരം നൽകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചപ്പോൾ വിജിലൻസ് വിഭാഗം വിട്ടുപോയെന്നായിരുന്നു മറുപടി. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള പ്രതികളെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് കോടതി ചോദിച്ചത്.
കോടതി ഉത്തരവ് നടപ്പാക്കാത്തതിന് മതിയായ ന്യായീകരണമില്ലെന്ന് നിരീക്ഷിച്ചാണ് അഡീഷണൽ ചീഫ് സെക്രട്ടറിയെ നേരിട്ട് ഹാജരാകാൻ നേരത്തെ നിർദേശിച്ചത്. അന്വേഷണം പൂർത്തിയായ കേസുകളിൽ പ്രോസിക്യൂഷൻ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.
പ്രോസിക്യൂഷൻ അനുമതിയിൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ സർക്കാർ വീണ്ടും കൂടുതൽ സമയം ആവശ്യപ്പെട്ടതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
എട്ട് കേസുകളിൽ പ്രതികളുടെ ഇടപെടൽ കണ്ടെത്തിയിട്ടുണ്ടെന്നും വയനാട്ടിലെ കേസുകളിൽ അന്വേഷണം പൂർത്തിയായെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനം എടുക്കാൻ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഇന്നലെ അംഗീകരിച്ചിരുന്നില്ല.


